ഓവല്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ജയിക്കാന്‍ 339 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത പാകിസ്ഥാന്‍, കോലിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് 50 ഓവറില്‍ നാലിന് 338 റണ്‍സടിച്ചുകൂട്ടി. കരിയറിലെ കന്നി ഏകദിന സെഞ്ച്വറി നേടിയ ഫഖര്‍ സമന്റെ(114) ഇന്നിംഗ്സാണ് പാകിസ്ഥാന് കരുത്തായത്. മൊഹമ്മദ് ഹഫീസ്(പുറത്താകാതെ 57), അസര്‍ അലി(59), ബാബര്‍ അസം(44) എന്നിവരും ബാറ്റിങില്‍ തിളങ്ങി. ഇന്ത്യയ്‌ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദ്ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്‌ത പാക് ബാറ്റ്‌സ്‌മാന്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. ഫഖര്‍ സമന്‍ 92 പന്തില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറും ഉള്‍പ്പടെയാണ് കരിയറിലെ കന്നി ഏകദിനസെഞ്ച്വറി തികച്ചത്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരെയാണ് കന്നി സെ‌ഞ്ച്വറി നേടിയതെന്നത് ഫഖര്‍ സമന്റെ ക്രിക്കറ്റ് കരിയറില്‍ ശ്രദ്ധേയമായി. അര്‍ദ്ധസെഞ്ച്വറി നേടിയ മറ്റൊരു ഓപ്പണര്‍ അസര്‍ അലിയുടെ ഇന്നിംഗ്സും പാകിസ്ഥാന് മികച്ച തുടക്കം നല്‍കാന്‍ സഹായകമായി. ഫഖര്‍ സമന്‍-അസര്‍ അലി കൂട്ടുകെട്ട് ഓപ്പണിങ് വിക്കറ്റില്‍ 128 റണ്‍സാണ് അടിച്ചെടുത്തത്. ഇന്നിംഗ്സിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസമായാണ് പാക് ബാറ്റ്‌സ്‌മാന്‍മാര്‍ നേരിട്ടത്. അശ്വിന്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ തീര്‍ത്തും നിഷ്‌പ്രഭരായിപ്പോയി. 10 ഓവര്‍ എറിഞ്ഞ അശ്വിന്‍ ഒരു വിക്കറ്റുപോലും നേടാതെ 70 റണ്‍സാണ് വിട്ടുനല്‍കിയത്.