എഡ്ജ്ബാസ്റ്റണ്‍: ചാംപ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മല്‍സരം രണ്ടാമതും മഴമൂലം തടസപ്പെട്ടു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ 33.1 ഓവറില്‍ ഒന്നിന് 173 എന്ന സ്‌കോറില്‍ നില്‍ക്കെയാണ് വീണ്ടും മഴ കളി തടസപ്പെടുത്തിയത്. നേരത്തെ ഇന്ത്യ ഒമ്പത് ഓവറില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ 46 റണ്‍സില്‍ നില്‍ക്കെ കളി തടസപ്പെട്ടിരുന്നു. അര്‍ദ്ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും(77), 24 റണ്‍സോടെ നായകന്‍ വിരാട് കോലിയുമാണ് ക്രീസില്‍. കോലിയും രോഹിതും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 47 റണ്‍സ് നേടിയിട്ടുണ്ട്. 68 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. സ്‌കോര്‍ 136ല്‍ നില്‍ക്കെയാണ് ധവാന്‍ പുറത്തായത്.

ലണ്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരോട് ആദരമര്‍പ്പിച്ച് മൗനമാചരിച്ചശേഷമാണ് ഇരു ടീമിലെയും കളിക്കാര്‍ ഗ്രൗണ്ടില്‍ ഇറങ്ങിയത്.

മൊഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരെ ഒഴിവാക്കിയ ഇന്ത്യന്‍ നിരയില്‍ ജസ്‌പ്രീത് ബംറ, ഉമേഷ് യാദവ്, ഭുവനേശ്വര്‍കുമാര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ബൗളിങ് ആക്രണം നയിക്കുന്നത്.