ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ 50 ഓവറില്‍ നാലു വിക്കറ്റിന് 338 റണ്‍സാണ് പാകിസ്ഥാന്‍ അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള പാകിസ്ഥാന്റെ മികച്ച സ്‌കോറാണ് ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരായ കലാശപ്പോരില്‍ അടിച്ചെടുത്തത്. ഫഖര്‍ സമാന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് പാകിസ്ഥാന് മികച്ച സ്‌കോറിന് പ്രധാന കാരണം. തുടക്കത്തില്‍ ഫഖര്‍ സമാന്റെ വിക്കറ്റ് ലഭിച്ചിരുന്നെങ്കിലും ബുംറയുടെ പന്ത് നോബോള്‍ ആയത് ഇന്ത്യയ്‌ക്ക് വിനയായി. ഇന്ത്യന്‍ ബൗളര്‍മാര്‍ കൈയയച്ച് നല്‍കിയ എക്‌സ്‌ട്രാസ് പാകിസ്ഥാന് മറ്റൊരു ബോണസായി. 25 റണ്‍സാണ് എക്‌സ്‌ട്രാസാണ് ഇന്ത്യക്കാര്‍ അധികമായി വഴങ്ങിയത്. ഇതില്‍ 13 വൈഡും മൂന്നു നോബോളും ഉള്‍പ്പെടുന്നു. ലെഗ്ബൈയിലൂടെ പാകിസ്ഥാന് ഒമ്പത് റണ്‍സാണ് ലഭിച്ചത്.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറിനും ഹര്‍ദ്ദിക് പാണ്ഡ്യയ്‌ക്കും മാത്രമാണ് അല്‍പ്പമെങ്കിലും മികവ് കാട്ടാനായത്. ഇരുവരും ആറ് റണ‍്സില്‍ താഴെ മാത്രമാണ് വിട്ടുനല്‍കിയത്. എന്നാല്‍ ടീമിലെ മികച്ച ബൗളറായ ആര്‍ അശ്വിന്‍ 10 ഓവറില്‍ ഒരു വിക്കറ്റ് പോലും നേടാനാകാതെ 70 റണ്‍സാണ് വഴങ്ങിയത്. ബുറ 9 ഓവറില്‍ 68 റണ്‍സും ജഡേജ എട്ട് ഓവറില്‍ 67 റണ്‍സും കേദാര്‍ ജാദവ് മൂന്നോവറില്‍ 27 റണ്‍സുമാണ് വഴങ്ങിയത്.
കഴിഞ്ഞ ദിവസം ലക്ഷ്മണ്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചൂണ്ടിക്കാട്ടിയത് പോലെ അഞ്ചാം ബൗളറുടെ അഭാവം കോലി ശരിക്കും അറിഞ്ഞു. ഒരു ബൗളര്‍ കൂടിയുണ്ടായിരുന്നെങ്കില്‍ മദ്ധ്യ ഓവറുകളില്‍ കടിഞ്ഞാണ്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുമായിരുന്നുവെന്നും ക്രിക്കറ്റ് വിദഗ്ദ്ധര്‍ പറയുന്നു.
ഫഖര്‍ സമാനും അസര്‍ അലിയും തുടക്കത്തിലേ നല്‍കിയ ആധിപത്യം മദ്ധ്യനിരയില്‍ ബാബര്‍ അസമും മൊഹമ്മദ ഹഫീസും തുടര്‍ന്നപ്പോള്‍ ഇന്ത്യയ്‌ക്ക് തിരിച്ചുവരവ് ദുഷ്‌ക്കരമായി. എന്നാല്‍ അവസാന അഞ്ചു ഓവറുകളില്‍ പ്രതീക്ഷിച്ച റണ്‍സ് നേടാന്‍ പാകിസ്ഥാനെ അനുവദിക്കാതിരുന്നത് മാത്രമാണ് ഇന്ത്യന്‍ ബൗളിങ് നിരയ്‌ക്ക് എടുത്തുപറയാവുന്ന നേട്ടം.
