ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശീഖര്‍ ധവാനും അര്‍ധസെഞ്ചുറി നേടി. 72 പന്തിലാണ് രോഹിത് അര്‍ധസെഞ്ചുറിയിലെത്തിയത്. ആറ് ഫോറും ഒരു സിക്സറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്സ്. 48 പന്തിലാണ് ധവാന്‍ 50 കടന്നത്.

രോഹിത്തിന്റെയും ധവാന്റെയും ഇന്നിംഗ്സുകളുടെ കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 20 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 110 റണ്‍സെന്ന നിലയിലാണ്. വഹാബ് റിയാസ് എറിഞ്ഞ ഇരുപതാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറിയടിച്ചാണ് ധവാന്‍ ഇന്ത്യയെ 100 കടത്തിയത്.

മഴമൂലം ഇന്ത്യന്‍ ബാറ്റിംഗിനിടെ കളി നിര്‍ത്തിവെച്ചിരുന്നു. മഴ കളി തടസപ്പെടുത്തിയെങ്കിലും ഓവറുകള്‍ വെട്ടിക്കുറച്ചിട്ടില്ല. മഴ മൂലം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സെന്ന നിലയിലായിരുന്നു. മഴയ്ക്കുശേഷം കളിതുടങ്ങിയപ്പോള്‍ കരുതലോടെ തുടങ്ങിയ രോഹിത്തും ധവാനും നിലയുറപ്പിച്ചശേഷമാണ് അടി തുടങ്ങിയത്.

ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. യുവരാജ് സിംഗും എംഎസ് ധോണിയും കേദാര്‍ ജാദവും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് അന്തിമ ഇലവനില്‍ അവസരം ലഭിച്ചില്ല.