ഇതുവരെയുള്ള കളികളില്‍ ടോപ് ത്രീ ബാറ്റ്സ്‌മാന്‍മാരുടെ മിന്നുംപ്രകടനമായിരുന്നു ഇന്ത്യന്‍ കുതിപ്പിന് ആധാരമായത്. എന്നാല്‍ പാകിസ്ഥാനെതിരായ നിര്‍ണായക കലാശപ്പോരില്‍ രണ്ടാമത്തെ പന്തില്‍ത്തന്നെ രോഹിത് ശര്‍മ്മയുടെ(പൂജ്യം) വിക്കറ്റ് ഇന്ത്യയ്‌ക്ക് നഷ്‌ടമായി. പരിക്ക് മാറി തിരിച്ചെത്തിയ മൊഹമ്മദ് ആമിറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് രോഹിത് പുറത്തായത്. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സൊന്നുമില്ലായിരുന്നു. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവരുടെ ബാറ്റിങ് മികവ് ഏറെ ആവശ്യമുള്ള മല്‍സരമായിരുന്നു ഇത്. പ്രത്യേകിച്ചും ഇന്ത്യന്‍ മദ്ധ്യനിര ഇതുവരെ വേണ്ടരീതിയില്‍ പരീക്ഷിക്കപ്പെടാത്ത സാഹചര്യത്തില്‍. 339 എന്ന വമ്പന്‍ ലക്ഷ്യമാണ് ഇന്ത്യയ്‌ക്ക് പിന്തുടരേണ്ടിയിരുന്നത്.