ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന്റെ സെമിഫൈനലില്‍ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ രോഹിത് ശര്‍മ്മയുടെ മനസ്സില്‍ പഴയൊരു ഓര്‍മ്മയായിരിക്കും ഉണ്ടായിരുന്നിരിക്കുക. 2015 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന്റെ ഓര്‍മ്മ. പഴി കേട്ടതിന്റെ ഓര്‍മ്മ. അതിനു പലിശസഹിതം കണക്കു വീട്ടിയാണ് രോഹിത് ശര്‍മ്മ ഇന്ന് സെഞ്ച്വറിയിലേക്ക് കുതിച്ചത്.

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരിയുള്ള മത്സരത്തില്‍ രോഹിത് ശര്‍മ്മ 137 റണ്‍സെടുത്ത് ഇന്ത്യിയുടെ വിജയത്തില്‍ നിര്‍ണ്ണായകമയിരുന്നു. എന്നാല്‍ നാല്‍പ്പതാം ഓവറില്‍ ഇന്ത്യയുടെ സ്കോര്‍ 196റും വ്യക്തിഗത സ്കോര്‍ 90ല്‍ നില്‍ക്കേ രോഹിത് ശര്‍മ്മയ്‍ക്ക് വലിയൊരു അപ്പീല്‍ അതിജീവിക്കേണ്ടി വന്നു. റൂബലിന്റെ ഫുള്‍ടോസ് പന്തില്‍ രോഹിത് ശര്‍മ്മ ഫീല്‍ഡറുടെ കയ്യിലൊതുങ്ങി. പക്ഷേ ഹൈ ബോളോയതിനാല്‍ അമ്പയര് നോബോള്‍ വിളിച്ചു. പിന്നീട് രോഹിത് ശര്‍മ്മ സെഞ്ച്വറിയിലേക്ക് കുതിക്കുകയും ഇന്ത്യയുടെ വിജയശില്‍പ്പിയുമായി. പക്ഷേ സംഭവം വിവാദമായി. രോഹിത് ശര്‍മ്മയും അമ്പയറും കൂടി തോല്‍പ്പിച്ചുവെന്ന് ബംഗ്ലാദേശ് ആരോപിച്ചു. അമ്പയറിംഗ് മോശമായിരുന്നുവെന്ന് ഐസിസി പ്രസിഡന്റ് മുസ്തഫ കമാലും പറഞ്ഞു. എന്തായാലും വീണ്ടും ഒരു ഐസിസി ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെ നേരിട്ടപ്പോള്‍ ഒരു ഇടര്‍ച്ച പോലുമില്ലാതെയാണ് രോഹിത് ശര്‍മ്മ സെഞ്ച്വറി തികച്ചത്.

നൂറ്റിയിരുപത്തി ഒമ്പത് പന്തുകളില്‍ നിന്ന് 123 റണ്‍സ് എടുത്ത് രോഹിത് ശര്‍മ്മ പുറത്താകാതെ നിന്നു. ഇതില്‍ ഒരു സിക്സും 15 ഫോറും ഉള്‍പ്പെടും. മാന്‍ ഓഫ് ദ മാച്ചും രോഹിത് ശര്‍മ്മയാണ്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരത്തിലൊഴികെ രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ച്വറിയുടെ മുകളില്‍ സ്കോര്‍ ചെയ്യുകയും ചെയ്‍തു.