ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ശരിക്കും പണികിട്ടിയത് ബോളിംഗിലാണ്. ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ക്കാന്‍ ഇന്ത്യന്‍ നിരയില്‍ നിന്നും പന്തെടുത്തത് ക്യാപ്റ്റന്‍ വീരാട് കോലി അടക്കം ഏഴുപേര്‍. എന്നാല്‍ ഇന്ത്യന്‍ നിരയില്‍ ഏഴ് പേര്‍ പന്തെറിഞ്ഞിട്ടും യുവരാജ് സിംഗിന് പന്ത് നല്‍കാന്‍ ക്യാപ്റ്റന്‍ കോഹ്ലി തയ്യാറായിരുന്നില്ല. മത്സര ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കേദര്‍ ജാദേവിന് പകരം യുവരാജിന് പന്തുനല്‍കാമായിരുന്നില്ലേയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. അതിന് കോലി നല്‍കിയ ഉത്തരം നല്‍കിയത് ഇങ്ങനെയായിരുന്നു.

യുവിയെ ഞങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ഞാനത് ആഗ്രഹിച്ചില്ല. കാരണം ജഡേജ ഇതിനോടകം തന്നെ ധാരാളം റണ്‍സ് വിട്ടുനല്‍കിയിരുന്നു. ചെറിയ ബൗണ്ടറിയുളള ഈ ഗ്രൗണ്ടില്‍ ഇത്തരത്തിലുളള ബൗളര്‍മാരെ പന്തേല്‍പിക്കുന്നത് പ്രയാസകരമാണെന്ന് ഞാന്‍ മനസ്സിലാക്കി. യുവരാജിന് ഈ പിച്ച് പ്രയാസം സൃഷ്ടിക്കുമെന്നും എനിക്ക് തോന്നി

എന്റെ ചിന്ത ഞാന്‍ ധോണിയുമായി പങ്കുവെച്ചു. ആ സമയത്തില്‍ കേദറായിരിക്കും നല്ലതെന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തോന്നി. സാദാരണയായി ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പന്തിന് അല്‍പം സീം ഉണ്ടെങ്കില്‍ അത് ബാറ്റ്‌സ്മാനെ കുഴക്കാറുണ്ട്. അക്കാര്യം പരീക്ഷിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചതെന്ന് കോലി കൂട്ടിച്ചേര്‍ക്കുന്നു.

പലപ്പോഴും നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ പന്തെറി‌ഞ്ഞ് വിക്കറ്റെടുക്കുന്ന യുവിക്ക് പന്ത് നല്‍കിയാല്‍ വിക്കറ്റ് ലഭിക്കുമായിരുന്നുവെന്ന് മത്സരസമയത്ത് ക്രിക്കറ്റ് കമന്‍റേറ്റര്‍മാര്‍ വിലയിരുത്തുന്നുണ്ടായിരുന്നു. മത്സരം തോറ്റതോടെ ഈ മാസം 11ന് നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായി. അന്ന് ജയിക്കുന്നവരാണ് ടൂര്‍ണ്ണമെന്റിന്റെ സെമിയിലെത്തുക.