കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളെ വിപണികള്‍ ശക്തമായി പ്രതിരോധിച്ചതായും വിപണിയിലെ അനുകൂല സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍, ഉപഭോക്താക്കളുടെ എണ്ണവും ഓണ്‍ലൈന്‍ ഓഫറുകളും വര്‍ദ്ധിപ്പിക്കാൻ സാധിച്ചതായും ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന്‍ പറഞ്ഞു. 

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 426.81 കോടി രൂപ മൊത്തം വരുമാനം നേടി. 2019-20 സാമ്പത്തിക വര്‍ഷത്തെ 306.37 കോടി രൂപയില്‍ നിന്ന് 39 ശതമാനമാണ് വരുമാനത്തിലെ വര്‍ദ്ധനവ്. നികുതിക്ക് മുന്‍പുള്ള ലാഭം 69.62 കോടിരൂപയായിരുന്നത് 137 ശതമാനം വര്‍ദ്ധിച്ച് 165.18 കോടി രൂപയിലെത്തി. അറ്റാദായം 46.93 കോടി രൂപയായിരുന്നത് 163 ശതമാനം വര്‍ദ്ധിച്ച് 123 കോടിയിലെത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫലം അംഗീകരിച്ചു.

നാലാം പാദത്തിലെ ആകെവരുമാനം 82.68 കോടിരൂപയായിരുന്നത് 48 ശതമാനം വര്‍ദ്ധിച്ച് 122.56 കോടി രൂപയിലെത്തി. നികുതിക്ക് മുന്‍പുള്ള ലാഭം ഇതേ പാദവാർഷികത്തില്‍ 24.86 കോടിയില്‍ നിന്ന് 92 ശതമാനം വര്‍ദ്ധിച്ച് 47.73 കോടിയിലെത്തി. നാലാം പാദവാർഷികത്തിലെ അറ്റാദായം 18.83 കോടിരൂപയായിരുന്നത് 95 ശതമാനം വര്‍ദ്ധിച്ച് 36.76 കോടിയിലെത്തി.

ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 2 രൂപ (200%) എന്ന നിരക്കില്‍ ഈ വര്‍ഷത്തെ അവസാന ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശചെയ്തു. 2020 നവംബറില്‍ ബോര്‍ഡ് ഒരു ഓഹരിക്ക് 1.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതും ചേര്‍ത്ത് 2020-21 വര്‍ഷത്തെ മൊത്തം ലാഭവിഹിതം 3.50 രൂപ (350 ശതമാനം) നല്‍കാന്‍ ശുപാര്‍ശ ചെയ്തു.

കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളെ വിപണികള്‍ ശക്തമായി പ്രതിരോധിച്ചതായും വിപണിയിലെ അനുകൂല സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍, ഉപഭോക്താക്കളുടെ എണ്ണവും ഓണ്‍ലൈന്‍ ഓഫറുകളും വര്‍ദ്ധിപ്പിക്കാൻ സാധിച്ചതായും ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെഅവസാന പാദത്തിൽ വരുമാനത്തിന്റെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ജിയോജിതിന് കഴിഞ്ഞു. ഉപഭോക്താക്കള്‍ക്കായുള്ള ഓഫറുകള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കുന്നതിനും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനും, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സർവീസ് സെന്റേഴ്‌സ് അതോറിറ്റിക്ക് കീഴില്‍ ആള്‍ട്ടര്‍നേറ്റീവ് ഫണ്ട് മാനേജര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു എ.എം.സി ലൈസന്‍സ് നേടുന്നതിനായി പ്രത്യേകവിഭാഗം രൂപീകരിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി അദ്ദേഹം അറിയിച്ചു. 

2021 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 51,000 കോടി രൂപയാണ്. ഇക്കഴിഞ്ഞ വര്‍ഷം 66,000 ത്തോളം പുതിയ ഇടപാടുകാരെ ചേര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇതോടെ, മൊത്തം ഇടപാടുകാരുടെ എണ്ണം 11,10,000 ആയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona