ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തില്‍ മാത്രമല്ല ഇരു കമ്പനികളുടെയും പോരാട്ടം. രാജ്യത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിലും കൂടി ഇരുകമ്പനികളും മാറ്റുരയ്ക്കും.

സ്വിഗ്ഗിയും, സൊമാറ്റോയും... രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലെ വമ്പന്‍മാര്‍. പ്രാഥമിക ഓഹരി വില്‍പനയിലൂടെ നിക്ഷേപം കണ്ടെത്തി പൊടി പൊടിച്ച ബിസിനസാണ് സൊമാറ്റോ നടത്തിക്കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ വിപണിയിലെ ഭൂരിഭാഗവും സൊമാറ്റോയുടെ പക്കലാണ്. വെറുതെയിരിക്കാന്‍ സ്വിഗ്ഗിക്കും ഉദ്ദേശമില്ല. പതിനായിരം കോടി രൂപയുടെ ഐപിഒയിലൂടെ അധിക വിഭവ സമാഹരണം നടത്തി വിപണിയില്‍ ശക്തമായ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്വിഗ്ഗി. പക്ഷെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തില്‍ മാത്രമല്ല ഇരു കമ്പനികളുടെയും പോരാട്ടം. രാജ്യത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിലും കൂടി ഇരുകമ്പനികളും മാറ്റുരയ്ക്കും.

ഓര്‍ഡര്‍ ചെയ്ത് 10-30 മിനിറ്റിനുള്ളില്‍ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്ന ഒരു ബിസിനസ്സ് മോഡലാണ് ക്വിക്ക് കൊമേഴ്സ് . പലചരക്ക് സാധനങ്ങള്‍, സ്റ്റേഷനറികള്‍, വ്യക്തിഗത ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തുടങ്ങി ചെറിയ അളവിലുള്ള ڔസാധനങ്ങളുടെ വിതരണമാണ് ڔക്വിക്ക് കൊമേഴ്സ് കമ്പനികള്‍ നിര്‍വഹിക്കുന്നത്. സ്വിഗ്ഗിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാമാര്‍ട്ടും സൊമാറ്റോയുടെ ബ്ലിങ്കിറ്റുമാണ് ഈ രംഗത്തും പരസ്പരം മല്‍സരിക്കുന്നത്. ഇന്‍സ്റ്റാമാര്‍ട്ടിനെ അപേക്ഷിച്ച് 95 ശതമാനത്തോളം വലുതാണ് സൊമാറ്റോയുടെ ബ്ലിങ്കിറ്റ്. നിലവില്‍ ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇന്‍സ്റ്റാമാര്‍്ട് നേരിടുന്നത്. ബ്ലിങ്കിറ്റ് പ്രവര്‍ത്തന ലാഭത്തിലേക്ക് നീങ്ങുകയാണ്. 2026 അവസാനത്തോടെ 2000 സ്റ്റോറുകള്‍ സ്ഥാപിക്കാനാണ് ബ്ലിങ്കിറ്റ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് അല്‍ബിന്ദര്‍ ദിന്‍ഡ്സ പറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ 130 ശതമാനം വളര്‍ച്ചയാണ് ബ്ലിങ്കിറ്റിന് ലഭിച്ച ഓര്‍ഡറുകളില്‍ ഉണ്ടായത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇ്ന്‍സ്റ്റാമാര്‍ട്ടിന്‍റെ ബിസിനസ് വിപുലീകരിക്കാന്‍ സ്വിഗ്ഗിക്ക് പദ്ധതിയുണ്ട്. സ്വിഗ്ഗിയുടെ ڔസഹസ്ഥാപകരായ ശ്രീഹര്‍ഷ മജെറ്റി, നന്ദന്‍ റെഡ്ഡി, രാഹുല്‍ ജയ്മിനി എന്നിവര്‍ക്ക് യഥാക്രമം 4%, 1.6%, 1.2% ഓഹരികള്‍ സ്വിഗ്ഗിയില്‍ ഉണ്ട്. 33% ഓഹരിയുള്ള ഡച്ച്-ലിസ്റ്റഡ് കമ്പനിയായ പ്രോസസാണ് സ്വിഗ്ഗിയുടെ മുന്‍നിര നിക്ഷേപകര്‍. സോഫ്റ്റ്ബാങ്ക്, ഇ.ടി. ടെന്‍സെന്‍റ്, ആക്സല്‍, എലിവേഷന്‍ ക്യാപിറ്റല്‍, എന്നിവയാണ് മറ്റ് ഓഹരി ഉടമകള്‍. 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗ്ഗിയുടെ പ്രവര്‍ത്തന വരുമാനം 8,265 കോടി രൂപയായിരുന്നു .