നമ്മുടെ സമുദ്രാതിര്‍ത്തികള്‍ നാവിക സേന ഉപരോധിക്കുന്ന നിമിഷം ഇരു രാജ്യങ്ങളും കുടുങ്ങും. അവരുടെ വിതരണ ശൃംഖലകളെ അത് സാരമായി ബാധിക്കും.

നാവിക സേന ഇന്ത്യന്‍ മഹാസമുദ്രം ഉപരോധിക്കാന്‍ നിന്നാല്‍ പാക്കിസ്താനും ചൈനയും കുടുങ്ങുമെന്ന് നാവിക സേനയില്‍നിന്ന് വിരമിച്ച വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായര്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തയ്യാറാക്കിയ 'വാര്‍ ആന്റ് പീസ്' അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമുദ്രാതിര്‍ത്തികള്‍ നാവിക സേന ഉപരോധിക്കുന്ന നിമിഷം ഇരു രാജ്യങ്ങളും കുടുങ്ങും. അവരുടെ വിതരണ ശൃംഖലകളെ അത് സാരമായി ബാധിക്കും. ഇക്കാര്യം ഇരു രാജ്യങ്ങള്‍ക്കും നന്നായി അറിയാമെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

യുദ്ധം എന്ന സങ്കല്‍പ്പത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. ആളില്ലാത്ത മുങ്ങിക്കപ്പല്‍ മുതല്‍ അകലങ്ങളിലെ ടാര്‍ഗറ്റുകള്‍ ഭസ്മമാക്കുന്ന മിസൈല്‍ വരെ. യുദ്ധം മാറുകയാണ്. യുദ്ധ രീതികള്‍ മാറുകയാണ്. ഇന്ത്യന്‍ സൈന്യം പുതിയ ആയുധങ്ങളുടെ കരുത്തില്‍ എന്തിനും തയ്യാറാവുകയാണെന്നും വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായര്‍ പറഞ്ഞു. 

YouTube video player

വാര്‍ ആന്റ് പീസ്: അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം:


ആലപ്പുഴ ജില്ലയിലെ കാവാലത്ത് ജനിച്ച അദ്ദേഹം തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍നിന്ന് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബിരുദം, ദില്ലി ഐ ഐ ടിയില്‍നിന്ന് എം ടെക്ക് എന്നിവയ്ക്കു ശേഷമാണ് 1987-ല്‍ ഇന്ത്യന്‍ നാവിക സേനയില്‍ സബ് ലഫ്റ്റനന്റായി ചേര്‍ന്നത്. ഡിസ്ട്രോയര്‍ ഷിപ്പിലായിരുന്നു തുടക്കം. റഡാര്‍, മിസൈല്‍, ഗണ്ണറി സിസ്റ്റങ്ങള്‍ എന്നിവ സര്‍വ്വസജജമാക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു അന്ന് ചെയ്തത്. പിന്നീട് വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ കപ്പല്‍ വ്യൂഹം, സബ്മറീന്‍ വ്യൂഹം എന്നിവയുടെ യുദ്ധസന്നദ്ധത ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

ദില്ലി നേവല്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പ്രവര്‍ത്തിക്കവെ, ഇന്‍ഡോ-റഷ്യ ഇന്‍ഡോ-ഇസ്രായേല്‍ സൈനിക സഹകരണ പദ്ധതികളില്‍ സജീവമായി. പിന്നീട്, റഡാര്‍, സോണാര്‍, ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റം, ഗണ്‍ മൗണ്ട് എന്നിവ തദ്ദേശീയമായി നിര്‍മിക്കുന്ന പദ്ധതികളിലും സജീവമായി. 

36 വര്‍ഷമാണ് അദ്ദേഹം നാവികസേനയില്‍ ജോലി ചെയ്തത്. സേനയുടെ ഫയറിംഗ്, യുദ്ധസന്നദ്ധത എന്നിവ ഉറപ്പാക്കുകയായിരുന്നു ഇക്കാലയളവിലെ മുഖ്യദൗത്യം. സങ്കീര്‍ണ്ണമായ ആയുധങ്ങളുടെയും സെന്‍സറുകളുടെയും മെയിന്റനന്‍സ്, റിപ്പയര്‍, ഇന്‍സ്റ്റലേഷന്‍ എന്നിവയായിരുന്നു അടിസ്ഥാന ചുമതലകള്‍. 

2010-ല്‍ രാഷ്ട്രപതിയില്‍നിന്ന് നവ്‌സേനാ മെഡല്‍ സ്വീകരിച്ചു. 2020-ല്‍ രാഷ്ട്രപതിയില്‍നിന്നും അതിവിശിഷ്ട് സേനാ മെഡല്‍ സ്വീകരിച്ചു. 2023 ജുലൈയില്‍ വൈസ് അഡ്മിറല്‍ ആയിരിക്കെ വിരമിച്ചു. 2024 മുതല്‍ കെല്‍ട്രോണ്‍ മാനേജിംഗ് ഡയരക്ടറാണ്.