ലോക്ഡൗൺ വന്നാലും ആശങ്കപ്പെടേണ്ടതില്ല; എല്ലാവർക്കും അവശ്യസാധനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി
എല്ലാവർക്കും അവശ്യസാധനങ്ങൾ ലഭ്യമാക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയാൽ ആശങ്കപ്പെടേണ്ടെതില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക്ഡൗൺ വന്നാൽ എല്ലാവർക്കും അവശ്യസാധനങ്ങൾ ലഭ്യമാക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ എട്ട് ജില്ലകളിലാണ് പുതുതായി ലോക്ഡൗൺ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. നിലവിൽ കാസർഗോഡ് ജില്ലയിൽ മാത്രമാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് നിയന്ത്രണം .ലോക്ഡൗൺ വന്നാൽ ഏഴ് ജില്ലകൾ സമ്പൂര്‍ണ്ണമായി നിശ്ചലമാകും. അവശ്യ സര്‍വ്വീസുകൾ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം.
ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്രവുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
രാജ്യത്തെ എഴുപത്തഞ്ച് ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗൺ നിര്‍ദ്ദേശിച്ചത്. ഇതിലാണ് കേരളത്തിലെ ഏഴ് ജില്ലകളും ഉൾപ്പെടുന്നത്. വൈറസ് ബാധിതരുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രം ലോക്ഡൗൺ നിര്‍ദ്ദേശിച്ചതോടെ കര്‍ശന നടപടികളിലേക്ക് തന്നെ കടക്കുമെന്നാണ് വിവരം.
Read Also: കൊവിഡ് 19: കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടും, ലോക്ക് ഡൗണിന് നിർദേശം
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക