റിഷഭ് പന്ത് ഐപിഎല്ലില്‍ കളിക്കുമെങ്കിലും തുടക്കത്തില്‍ വിക്കറ്റ് കീപ്പറാവില്ലെന്ന് വ്യക്തമായതിനാല്‍ ലോകകപ്പ് ടീമിലേക്ക് പന്തിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകനായ കെ എല്‍ രാഹുലാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തെത്താന്‍ സാധ്യതയുള്ള മറ്റൊരു താരം.
മുംബൈ: ഈ മാസം തുടങ്ങുന്ന ഐപിഎല്‍ മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിനൊപ്പം നിരവധി യുവതാരങ്ങളുമുണ്ട്. ഇഷാന്‍ കിഷന്‍ ബിസിസിഐ കരാറില്‍ നിന്നും സെലക്ടര്‍മാരുടെ ഗുഡ് ബുക്കില്‍ നിന്നും പുറത്തായതോടെ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിന് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി മെയ് ഒന്നാണ്. അതുകൊണ്ട് തന്നെ ഐപിഎല്ലിലെ ആദ്യ ഘട്ട മത്സരങ്ങളാകും ടീം പ്രഖ്യാപനത്തില്‍ നിര്‍ണായകമാകുക. സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ജിതേഷ് ശര്‍മയും സഞ്ജുവിന്‍റെ സ്വന്തം ടീം അംഗമായ ധ്രുവ് ജുറെലുമുണ്ട്.
റിഷഭ് പന്ത് ഐപിഎല്ലില്‍ കളിക്കുമെങ്കിലും തുടക്കത്തില്‍ വിക്കറ്റ് കീപ്പറാവില്ലെന്ന് വ്യക്തമായതിനാല്‍ ലോകകപ്പ് ടീമിലേക്ക് പന്തിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകനായ കെ എല്‍ രാഹുലാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തെത്താന്‍ സാധ്യതയുള്ള മറ്റൊരു താരം. എന്നാല്‍ നിരന്ത്രം പരിക്കുകള്‍ വേട്ടയാടുന്ന രാഹുലിനെ ലോകകപ്പില്‍ സ്പെഷലിസ്റ്റ് ബാറ്ററായി കളിപ്പിക്കനായിരിക്കും ഇന്ത്യ ശ്രമിക്കുക.
ബിസിസിഐ വാര്‍ഷിക കരാറില്‍ സഞ്ജുവിനെ സി ഗ്രേഡ് കരാറില്‍ നിലനിര്‍ത്തിയത് തന്നെ ലോകകപ്പ് മുന്നില്‍ കണ്ടാണെന്നാണ് വിലയിരുത്തല്‍. ഐപിഎല്ലിന്‍റെ ആദ്യ മത്സരങ്ങളില്‍ മികവ് കാട്ടുകയും പിന്നീട് നിറം മങ്ങുകയും ചെയ്യുന്ന പതിവ് തുടര്‍ന്നാല്‍ സഞ്ജുവിന്‍റെ സാധ്യത മങ്ങും. എന്നാല്‍ യശസ്വി ജയ്സ്വാളും ജോസ് ബട്ലറും ധ്രുവ് ജുറെലുമെല്ലാം അടങ്ങുന്ന ബാറ്റിംഗ് നിരയില്‍ അവരെ കവച്ചുവെക്കുന്നൊരു പ്രകടനം വന്നാല്‍ സഞ്ജുവിന് ലോകകപ്പ് ടീമിലേക്ക് വഴി തെളിയും.
മെയ് ഒന്നിന് മുമ്പ് പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കണമെന്നതിനാല്‍ ആദ്യഘട്ട മത്സരങ്ങളിലെ സഞ്ജുവിന്‍റെ പ്രകടനമാകും നിര്‍ണായകമാകുക.ആദ്യ മത്സരത്തില്‍ ലഖ്നൗവിനെ നേരിടുന്ന രാജസ്ഥാന്‍ പിന്നീട് ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ ടീമുകളെയാണ് നേരിടേണ്ടത്.
