2021 മുതല്‍ ഓസ്ട്രേലിയൻ നായകനാണ് കമിന്‍സെങ്കിലും ഓസ്ട്രേലിയയില്‍ ഇന്ത്യക്കെതിരെ ആദ്യമായാണ് ക്യാപ്റ്റനാവുന്നത്.
പെർത്ത്: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ടോസിനായി ഇന്ത്യൻ നായകന്‍ ജസ്പ്രീത് ബുമ്രയും ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സും ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ പിറന്നത് പുതിയ ചരിത്രം. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകളുടെ 77 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമയാണ് ഇരു ടീമുകളെയും പേസ് ബൗളര്‍മാര്‍ നയിക്കുന്നത്.
2021 മുതല്‍ ഓസ്ട്രേലിയൻ നായകനാണ് കമിന്‍സെങ്കിലും ഓസ്ട്രേലിയയില്‍ ഇന്ത്യക്കെതിരെ ആദ്യമായാണ് ക്യാപ്റ്റനാവുന്നത്. 2018-2019, 2020-2021 പരമ്പരകളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ടിം പെയ്ൻ ആയിരുന്നു ഓസ്ട്രേലിയന്‍ നായകന്‍. പിതൃത്വ അവധിയെടുത്ത് വിട്ടുനില്‍ക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തിലാണ് പെര്‍ത്ത് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര ഇന്ത്യൻ നായകനായത്.
ജയ്സ്വാളും പടിക്കലും കോലിയും വീണു, പിടിച്ചു നിന്ന് രാഹുല്‍; പെര്‍ത്തിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം
1947-48ലാണ് ഇന്ത്യയും ഓസ്ട്രേലിയയും ആദ്യമായി ടെസ്റ്റ് പരമ്പര കളിച്ചത്. ആ പരമ്പരയില്‍ സര്‍ ഡോണ്‍ ബ്രാഡ്മാന്‍ നയിച്ച ഓസ്ട്രേലിയയോട് ലാലാ അമര്‍നാഥ് നയിച്ച ഇന്ത്യ 0-4ന് തോറ്റു. ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു പേസര്‍ ഇന്ത്യയെ നയിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 1985-86 പരമ്പരയില്‍ ഇന്ത്യയെ നയിച്ച കപില്‍ ദേവാണ് ജസ്പ്രീത് ബുമ്രക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ബൗളര്‍.
പെര്‍ത്തില്‍ നിര്‍ണായക ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നര്‍മാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരേയൊരു സ്പിന്നറായി പ്ലേയിംഗ് ഇലവനിലെത്തി. പേസ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ പേസര്‍മാരായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് സിറാജും ഹര്‍ഷിത് റാണയുമാണ് ടീമിലെത്തിയത്. ഹര്‍ഷിത് റാണയുടെയും അരങ്ങേറ്റ ടെസ്റ്റാണിത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലും സ്പെഷലിസ്റ്റ് ബാറ്ററായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
