നേരത്തെ വൈസ് ക്യാപ്റ്റനായിരുന്ന അക്സര്‍ പട്ടേലിന് സ്ഥാനം നഷ്ടമായത് മോശം പ്രകടനം കൊണ്ടല്ല, മറിച്ച് ഗില്ലിന്‍റെ വളര്‍ച്ച കൊണ്ടാണെന്നും ആകാശ് ചോപ്ര.

ദില്ലി: ഏകദിനങ്ങളില്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍താരം ആകാശ് ചോപ്ര. രോഹിത്തിന്‍റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ നേരത്തെ തീരുമാനിച്ചുകഴിഞ്ഞതായും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യപനം പോലും ആവശ്യമില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ഏകദിനങ്ങളില്‍ രോഹിത്തിന്‍റെ പിന്‍ഗാമി സ്ഥാനത്ത് ശ്രേയസ് അയ്യരടക്കം പല പേരുകളും പറയുന്നുണ്ട്. എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഗില്ലിനുള്ള വഴിയെല്ലാം ഒരുങ്ങി കഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനം പോലും ആവശ്യമാണെന്ന് തോന്നുന്നില്ല.

ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്നതെല്ലാം വെറും ഊഹോപാഹങ്ങള്‍ മാത്രമാണ്. നിലവില്‍ ടെസ്റ്റ് ക്യാപ്റ്റനാണ് ഗില്‍, ഏകദിനങ്ങളിലും ടി20യിലും വൈസ് ക്യാപ്റ്റനുമാണ്. രോഹിത് സ്ഥാനമൊഴിയുന്നതോടെ ഗില്‍ സ്വാഭാവികമായും ഏകദിന ക്യാപ്റ്റനുമാവും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ പോലും ആവശ്യമില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

നേരത്തെ വൈസ് ക്യാപ്റ്റനായിരുന്ന അക്സര്‍ പട്ടേലിന് സ്ഥാനം നഷ്ടമായത് മോശം പ്രകടനം കൊണ്ടല്ല, മറിച്ച് ഗില്ലിന്‍റെ വളര്‍ച്ച കൊണ്ടാണെന്നും ആകാശ് ചോപ്ര പറഞ്ഞു.ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആകാശ് ചോപ്രയുടെ പ്രസ്താവന.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹര്‍ഷിത് റാണ, റിങ്കു സിംഗ്.

സ്റ്റാൻഡ്ബൈ കളിക്കാർ: യശസ്വി ജയ്‌സ്വാൾ, പ്രശസ്ത് കൃഷ്ണ, വാഷിംഗ്ടൺ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറൽ.