Asianet News MalayalamAsianet News Malayalam

അഫ്ഗാന് ഇനിയും സെമിയില്‍ കടക്കാം! പക്ഷേ, ന്യൂസിലന്‍ഡും പാകിസ്ഥാനും കരുതണം; ദക്ഷിണാഫ്രിക്കയേയും മറികടക്കണം

ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ന്യൂസിലന്‍ഡിന് തന്നെയാണ്. കാരണം മറ്റുരണ്ട് ടീമുകളെ അപേക്ഷിച്ച് മികച്ച നെറ്റ് റണ്‍റേറ്റുണ്ട് കിവീസിന്.

afghanistan still have chance to reach semi finals of odi world cup 2023
Author
First Published Nov 8, 2023, 9:20 AM IST

മുംബൈ: ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലേക്കുള്ള നാലാമനെ മാത്രമാണ് ഇനി അറിയേണ്ടത്. മത്സരിക്കുന്നത് ന്യൂസിലന്‍ഡിനൊപ്പം അഫ്ഗാനിസ്ഥാനും പാകിസ്ഥാനും. നെതര്‍ലന്‍ഡ്‌സിനുള്ളത് നേരിയ സാധ്യതമാത്രം. ഏഴ് മത്സരങ്ങളില്‍ നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് അവര്‍. സെമിയില്‍ കടക്കണമെങ്കില്‍ ഇന്ന് ഇംഗ്ലണ്ടിനേയും അവസാന മത്സരത്തില്‍ ഇന്ത്യയേയും അവര്‍ക്ക് തോല്‍പ്പിക്കേണ്ടിവരും. ഇരുവരേയും മറികടന്ന് വരിക എളുപ്പമല്ല. അതുകൊണ്ടുതന്നെ കിവീസിനും പാകിസ്ഥാനും അഫ്ഗാനും തന്നെയാണ് സാധ്യത കൂടുതല്‍. ഇന്നലെ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചതോടെ ഓസ്‌ട്രേലിയ സെമി ഉറപ്പിച്ചിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയിലെത്തിയ മറ്റു ടീമുകള്‍.

ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ന്യൂസിലന്‍ഡിന് തന്നെയാണ്. കാരണം മറ്റുരണ്ട് ടീമുകളെ അപേക്ഷിച്ച് മികച്ച നെറ്റ് റണ്‍റേറ്റുണ്ട് കിവീസിന്. റണ്‍റേറ്റ് നോക്കുമ്പോള്‍ പാകിസ്ഥാനേക്കാള്‍ പിന്നിലാണ് അഫ്ഗാനിസ്ഥാന്‍. +0.398 -ാണ് കിവീസിന്റെ നെറ്റ് റണ്‍റേറ്റ്. പാകിസ്ഥാന്    +0.036. അഫ്ഗാന് കുറച്ച് കടുപ്പമാണ്. -0.338 റണ്‍റേറ്റില്‍ ആറാമതാണ് അഫ്ഗാന്‍. മാത്രമല്ല, ന്യൂസിലന്‍ഡിന് നേരിടാനുള്ളത് താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയെയാണ്. നാളെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പാകിസ്ഥാന് ഇംഗ്ലണ്ടാണ് എതിരാളി. അഫ്ഗാന് ശക്തരായ ദക്ഷിണാഫ്രിക്കയും. 

നാളെ ന്യൂസിലന്‍ഡ് ജയിക്കുകയാണെങ്കില്‍ സെമി ഫൈനല്‍ ചിത്രം കൂടുതല്‍ വ്യക്തമാവും. പിന്നീടെല്ലാം കണക്കിന്റെ കളിയാണ്. കിവീസ് ഒരു റണ്ണിന് ജയിച്ചാല്‍ പോലും പാകിസ്ഥാന് അവസാന മത്സരത്തില്‍ ചുരുങ്ങിയത് 135 റണ്‍സിന് ഇംഗ്ലണ്ടിനെ മറികടക്കണം. ഇനി പാകിസ്ഥാന്‍ സ്‌കോര്‍ പിന്തുടരുകയാണെങ്കില്‍ 27 ഓവറിനുള്ളില്‍ മത്സരം തീര്‍ക്കണം. 25 റണ്‍സിനാണ് ജയിക്കുന്നതെങ്കില്‍ പാകിസ്ഥാന് അവസാന മത്സരത്തില്‍ 154 റണ്‍സിന് ജയിക്കേണ്ടതായി വരും. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ 25 ഓവറില്‍ സ്‌കോര്‍ പിന്തുടരണം. 50 റണ്‍സിനാണ് ജയിക്കുന്നതെങ്കില്‍ പാകിസ്ഥാന്‍ 177 റണ്‍സിന് ഇംഗ്ലണ്ടിനെ മറികടക്കണം. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 21 ഓവറില്‍ മത്സരം സ്വന്തമാക്കണം. 

ഇനി നൂറ് റണ്‍സിനാണ് കിവീസ് ജയമെങ്കില്‍ പാകിസ്ഥാന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും. 225 റണ്‍സിന് ഇംഗ്ലണ്ടിനോട് ജയിക്കേണ്ടിവരും. രണ്ടാമതാണ് ബാറ്റിംഗെങ്കില്‍ 14 ഓവറില്‍ മത്സരം തീര്‍ക്കണം. ഇനി ശ്രീലങ്കയ്ക്കെതിരെ 35 ഓവറില്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ 225ന് റണ്‍സി ജയിക്കണം. രണ്ടാമതാണ് ബാറ്റിംഗ് എങ്കില്‍ പാകിസ്ഥാന്‍ 14 ഓവറില്‍ കളി തീര്‍ക്കണം. 40 ഓവറിനുള്ളിലാണ് ജയിക്കുന്നെങ്കില്‍ പാകിസ്ഥാന്‍ 193 റണ്‍സിന് ജയിക്കേണ്ടതായി വരും. ചുരുക്കി പറഞ്ഞാല്‍ ന്യൂസിലന്‍ഡ് തോറ്റാല്‍ മാത്രമേ പാകിസ്ഥാന് അനുകൂലമാവൂ. പാകിസ്ഥാന്റെ അവസ്ഥ ഇതാണെങ്കില്‍ അഫ്ഗാനിസ്ഥാന്റെ കാര്യം പറയേണ്ടതില്ലല്ലൊ. ദക്ഷിണാഫ്രിക്കയെ വന്‍ വ്യത്യാസത്തില്‍ തന്നെ അഫ്ഗാന്‍ മറികടക്കേണ്ടിവരും. അതുമല്ലെങ്കില്‍ ന്യൂസിലന്‍ഡും പാകിസ്ഥാനും തോല്‍ക്കുക മാത്രമാണ് അഫ്ഗാന് കയറാനുള്ള മറ്റൊരു വഴി. 

മുജീബ് റഹ്‌മാന്‍ വിട്ടുകളഞ്ഞ അവസരമാണ് അഫ്ഗാന് എല്ലാം നഷ്ടമാക്കിയത്! കൈവിട്ടത് സെമി ഫൈനല്‍ സ്‌പോട്ട് - വീഡിയോ

Follow Us:
Download App:
  • android
  • ios