ലേലത്തിന് പുറത്ത് താരങ്ങളെ ടീമിലെടുക്കാന്‍ അനുവദിക്കുന്ന നിയമം ദുരുപയോഗം ചെയ്താണ് താരത്തെ ഉള്‍പ്പെടുത്തിയതെന്നും, അദ്ദേഹത്തിന്റെ മോശം പ്രകടനം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് (ഡിഡിസിഎ) അപമാനമുണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.
ദില്ലി: ഡല്‍ഹി പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ന്യൂഡല്‍ഹി ടൈഗേഴ്സ്, ദേവ് ചൗധരി എന്ന താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ലേലത്തിന് ശേഷം പ്രാദേശിക ലീഗില്‍ നിന്ന് മൂന്ന് കളിക്കാരെ ടീമിലെടുക്കാന്‍ ഫ്രാഞ്ചൈസികളെ അനുവദിക്കുന്ന നിയമം വഴിയാണ് താരം ടീമിലെത്തിയത്. ഓപ്പണറായി കളിക്കുന്ന താരത്തിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ലീഗ് കളിക്കാന്‍ യോഗ്യതയില്ലാത്ത താരാണ് ദേവ് എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കഴിവുള്ള താരങ്ങള്‍ പുറത്തിരിക്കുമ്പോഴാണ് ദേവ് ചൗധരി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. എന്തായാലും സംഭവം ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന് വലിയ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. പത്ത് കളികളില്‍ ഒരു ജയം മാത്രം നേടി എട്ട് ടീമുകളുള്ള പട്ടികയില്‍ അവസാന സ്ഥാനത്താണ് ന്യൂഡല്‍ഹി ടൈഗേഴ്സ്.
വിവാദമായ ബാറ്റിംഗ് പ്രകടനം
തുടക്കക്കാരനായി ഇറങ്ങിയ ദേവ് ചൗധരി രണ്ട് മത്സരങ്ങളാണ് കളിച്ചത്. സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിനെതിരെ 2 പന്തില്‍ 0 റണ്‍സും, വെസ്റ്റ് ഡല്‍ഹി ലയണ്‍സിനെതിരെ 24 പന്തില്‍ 16 റണ്‍സും താരം നേടി. വെസ്റ്റ് ഡല്‍ഹി ലയണ്‍സിനെതിരായ മത്സരത്തിലെ അദ്ദേഹത്തിന്റെ വ്യത്യസ്തമായ ബാറ്റിംഗ് ശൈലിയും ഒരു ഷോട്ട് പോലും കളിക്കാനുള്ള കഴിവില്ലായ്മയും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തി. പവര്‍പ്ലേയില്‍ ഒരു സ്പിന്നര്‍ക്കെതിരെ തുടര്‍ച്ചയായി അഞ്ച് ഡോട്ട് ബോളുകള്‍ നേരിട്ടതോടെ, ദേവ് എങ്ങനെ പ്ലേയിംഗ് ഇലവനില്‍ ഇടംനേടി എന്ന് കളിക്കാരും പരിശീലകരും അധികാരികളും ഒരുപോലെ സംശയം പ്രകടിപ്പിച്ചു.
ആരാണ് ദേവ് ചൗധരി?
ഡല്‍ഹി അണ്ടര്‍-19 ട്രയല്‍സില്‍ പങ്കെടുത്തിട്ടുണ്ട് എന്നതല്ലാതെ ദേവ് ചൗധരിയുടെ ക്രിക്കറ്റ് പശ്ചാത്തലത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നുമില്ല. ഇന്ത്യന്‍ പേസര്‍ പ്രിന്‍സ് യാദവ് കളിച്ചിട്ടുള്ള സ്പോര്‍ട്ടിംഗ് ക്ലബ്ബില്‍ നിന്നാണ് ദേവ് ഡിഡിസിഎ ലീഗ് മത്സരങ്ങള്‍ കളിച്ചത്.
മുന്‍ ഇന്ത്യ അണ്ടര്‍-19, ഡല്‍ഹി പേസര്‍ പ്രദീപ് സാങ്വാനാണ് അദ്ദേഹത്തെ ശുപാര്‍ശ ചെയ്തതെന്ന് ക്ലബ് ഭാരവാഹി പറഞ്ഞു. 'രണ്ട് മത്സരങ്ങള്‍ കളിച്ച ശേഷം, നിങ്ങളുടെ കുട്ടി കളിക്കാന്‍ മാത്രം മികച്ചവനല്ലെന്ന് പറഞ്ഞ് ഞങ്ങളുടെ ഒരു സീനിയര്‍ ക്ലബ്ബ് ഭാരവാഹി അദ്ദേഹത്തിന്റെ പിതാവിനെ വിളിച്ചു സംസാരിച്ചിരുന്നു. തുടര്‍ന്ന് ദേവ് പിന്നീട് ക്ലബ്ബിലേക്ക് വന്നിട്ടുമില്ല. എന്നാല്‍ അവന്‍ ഡിപിഎല്ലില്‍ കളിക്കുന്നത് കണ്ട് ഞങ്ങള്‍ അമ്പരന്നുപോയി.' ക്ലബ് അധികൃതര്‍ വ്യക്കതമാക്കി.
വിരാട് കോലിയുടെ ബാലകാല പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ രാജ്കുമാര്‍ ശര്‍മ്മയാണ് ഡല്‍ഹി ടൈഗേഴ്‌സ് ടീമിന്റെ പരിശീലകന്‍, ബാന്തു സിംഗ് സഹപരിശീലകനുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലേലത്തിന് പുറത്ത് ഫ്രാഞ്ചൈസികള്‍ക്ക് സ്വന്തം താല്‍പ്പര്യപ്രകാരം മൂന്ന് കളിക്കാരെ തെരഞ്ഞെടുക്കാന്‍ ഈ സീസണിലെ ഡിപിഎല്‍ ടൂര്‍ണമെന്റ് നിയമങ്ങള്‍ അനുവാദം നല്‍കിയിരുന്നു. ഡിഡിസിഎ ലീഗില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചിരിക്കണം എന്നതായിരുന്നു ഇതിനുള്ള ഏക മാനദണ്ഡം. എന്നാല്‍ ഈ നിയമം അഴിമതിക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിഡിസിഎ അപെക്സ് കൗണ്‍സില്‍ അംഗങ്ങളായ ശ്യാം ശര്‍മ്മ, മന്‍ജിത് സിംഗ്, ഹരീഷ് സിംഗ്ല, ശിഖ കുമാര്‍ എന്നിവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എങ്കിലും ചില സ്വാധീനമുള്ള ഉദ്യോഗസ്ഥരുടെ താല്‍പ്പര്യപ്രകാരമാണ് ഈ നിയമം പാസാക്കിയത്.

