ഓപ്പണറും വിക്കറ്റ് കീപ്പറുമായ നിരോഷൻ ഡിക്‌വെല്ലയെ (10) അൻഷുൽ കംബോജും, പവന്ത വീരസിംഗെയെ (11) യാഷ് താക്കൂറും പുറത്താക്കിയതോടെ ലങ്ക 38 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ തകർന്നു.

ഗോള്‍: ക്യാപ്റ്റൻ ധ്രുവ് ജുറെലിന്‍റെയും ഓപ്പണർ സായ് സുദർശന്‍റെയും സെഞ്ചുറികളുടെ കരുത്തിൽ ശ്രീലങ്ക 'എ' ടീമിനെതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 'എ'യ്ക്ക് കൂറ്റൻ സ്കോർ. ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്‍റെ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 452 റൺസെന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 'എ' രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ സ്കോറിനേക്കാൾ 339 റൺസ് പിന്നിലാണ് നിലവിൽ ആതിഥേയർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടക്കത്തിൽ തന്നെ ലങ്കയ്ക്ക് കനത്ത പ്രഹരമേൽപ്പിക്കാൻ ഇന്ത്യൻ പേസർമാർക്ക് സാധിച്ചു. ഓപ്പണറും വിക്കറ്റ് കീപ്പറുമായ നിരോഷൻ ഡിക്‌വെല്ലയെ (10) അൻഷുൽ കംബോജും, പവന്ത വീരസിംഗെയെ (11) യാഷ് താക്കൂറും പുറത്താക്കിയതോടെ ലങ്ക 38 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ തകർന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച നുവാസിന്ദു ഫെർണാണ്ടോയുടെയും (65*), അഷെൻ ബണ്ഡാരയുടെയും (18*) പോരാട്ടമാണ് ലങ്കയെ കൂടുതൽ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് പിരിയാത്ത 75 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

മുന്നിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ

നേരത്തെ 68 റൺസുമായി രണ്ടാം ദിനം ക്രീസിലിറങ്ങിയ ജുറെൽ ലങ്കൻ ബോളർമാരെ അതിർത്തി കടത്തി കരിയറിലെ ആറാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി പൂർത്തിയാക്കി. 215 പന്തിൽ 13 ഫോറും ഒരു സിക്സറുമടക്കം 141 റൺസോടെ ജുറെൽ പുറത്താകാതെ നിന്നു. ഒന്നാം ദിനം ജുറെലിനൊപ്പം ക്രീസിലുണ്ടായിരുന്ന ഷെയ്ക് റഷീദ് 63 റൺസെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റിൽ ജുറെൽ-റഷീദ് സഖ്യം 136 റൺസിന്‍റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ലങ്കൻ പേസർ ചാമിക ഗുണശേഖരയാണ് റഷീദിനെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ ഓൾറൗണ്ടർ ഹർഷ് ദുബെയും (30) ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. ആറാം വിക്കറ്റിൽ ഇരുവരും 86 റൺസ് കൂട്ടിച്ചേർത്തു. ലങ്കയ്ക്കായി ചാമിക ഗുണശേഖര മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിന്‍റെ ആദ്യ ദിനം ഓപ്പണർ സായ് സുദർശൻ നേടിയ തകർപ്പൻ സെഞ്ചുറിയാണ് (132 റൺസ്, 19 ഫോറുകൾ) ഇന്ത്യയ്ക്ക് കൂറ്റൻ സ്കോറിലേക്കുള്ള അടിത്തറയിട്ടത്. ടെസ്റ്റ് ടീമിലെ മൂന്നാം നമ്പറിലേക്ക് തന്‍റെ അവകാശവാദം ശക്തമാക്കുന്ന പ്രകടനമാണ് സുദർശൻ പുറത്തെടുത്തത്. എന്നാൽ മറ്റ് മുൻനിര താരങ്ങളായ ആയുഷ് പാണ്ഡെ (25), ദേവ്ദത്ത് പടിക്കൽ (12), റുതുരാജ് ഗെയ്ക്‌വാദ് (22) എന്നിവർക്ക് ലഭിച്ച തുടക്കം വലിയ സ്കോറുകളാക്കി മാറ്റാൻ കഴിഞ്ഞില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക