ഇതിനിടെ തുടര്‍ച്ചയായി പരിക്കിന്‍റെ പിടിയിലാകുന്ന ഹാര്‍ദ്ദിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.
മുംബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ താരം അജയ് ജഡേജ. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ നാലാം മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പിന്നീടുള്ള ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുകയും ഇത് ഇന്ത്യയുടെ ടീം ബാലന്‍സിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
നോക്കൗട്ട് ഘട്ടത്തില്‍ ഹാര്‍ദ്ദിക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുമുണ്ടായില്ല. പിന്നീട് പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി പ്രഖ്യാപിക്കുകയും ചെയ്തു. ലോകകപ്പ് ഫൈനലില്‍ അടക്കം ഹാര്‍ദ്ദിക്കിന്‍റെ അഭാവത്തില്‍ ആറാം ബൗളറില്ലാതെ ഇന്ത്യ പാടുപെട്ടിരുന്നു. ഇതിനിടെ തുടര്‍ച്ചയായി പരിക്കിന്‍റെ പിടിയിലാകുന്ന ഹാര്‍ദ്ദിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.
അപൂര്‍വ പ്രതിഭയാണ് ഹാര്‍ദ്ദിക്, അതുകൊണ്ട് അപൂര്‍വമായി മാത്രമെ ഗ്രൗണ്ടില്‍ കാണൂ എന്നായിരുന്നു സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ ജഡേജയുടെ പരാമര്‍ശം. പേസ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ അപൂര്‍വ പ്രതിഭയല്ലെ ഹാര്‍ദ്ദിക് എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആ വാക്കിന്‍റെ അര്‍ത്ഥമറിയില്ലെന്നും, അയാള്‍ അപൂര്‍വ പ്രതിഭയായതുകൊണ്ട് അപൂര്‍വമായി മാത്രമെ ഗ്രൗണ്ടിലിറങ്ങാറുള്ളൂവെന്നും ജഡേജ മറുപടി നല്‍കി. ആ അര്‍ത്ഥത്തില്‍ അപൂര്‍വപ്രതിഭയെന്ന് നിങ്ങള്‍ പറഞ്ഞത് ശരിയാണെന്നും ജഡേജ പറഞ്ഞു.

ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ പരിശീലിപ്പിച്ചു, ഇനി പാകിസ്ഥാന്‍റെയും കോച്ചാകുമോ?; മറുപടി നല്‍കി ജഡേജ
പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി തിരിച്ചെത്തിയ ഹാര്‍ദ്ദിക് ആദ്യ സീസണില്‍ തന്നെ അവരെ ചാമ്പ്യന്‍മാരാക്കി ഞെട്ടിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ ടീമിലും തിരിച്ചെത്തിയ ഹാര്‍ദ്ദിക് കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനുശേഷം ഇന്ത്യയുടെ ടി20 ടീം നായകനുമായി. ലോകകപ്പില്‍ ആറാം നമ്പറില്‍ ഫിനിഷറായും പേസ് ഓള്‍ റൗണ്ടറായും ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഹാര്‍ദ്ദിക്കിന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പന്ത് തടയാനുള്ള ശ്രമത്തിനിടെ വീണ് കാല്‍ക്കുഴക്ക് പരിക്കേല്‍ക്കുകയായിരുന്നു. ലോകപ്പിന് പിന്നാലെ നടന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയും നഷ്ടമായ ഹാര്‍ദ്ദിക്കിന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയും നഷ്ടമായി.
