വ്യക്തിപരമായി സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്യുന്നത് കാണാനാണ് തനിക്കിഷ്ടമെന്നും കാരണം, മികച്ച കളിക്കാരെന്നതിനുപരി മികച്ച ടീം മാനുമാണ് സഞ്ജുവെന്നും രഹാനെ പറഞ്ഞു.

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടം നേടാന്‍ മലയാളി താരം സഞ്ജു സാംസണും റിങ്കു സിംഗിനും കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഇന്ത്യൻ താരം അജിങ്ക്യാ രഹാനെ. ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുകയും വൈസ് ക്യാപ്റ്റാവുകയും ചെയ്തതോടെ ഗില്ലിന്‍റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം ഉറപ്പായെന്നും അഭിഷേക് ശര്‍മക്കൊപ്പം ഗില്‍ തന്നെ ഓപ്പണ്‍ ചെയ്യുമെന്നും രഹാനെ പറഞ്ഞു.

ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു.അതും വൈസ് ക്യാപ്റ്റനായി, അതുകൊണ്ട് തന്നെ അഭിഷേ് ശര്‍മക്കൊപ്പം ഗില്‍ തന്നെ ഓപ്പണറായി ഇറങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്.വ്യക്തിപരമായി സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്യുന്നത് കാണാനാണ് എനിക്കിഷ്ടം.കാരണം, കിട്ടിയ അവസരങ്ങളിലെല്ലാം സഞ്ജു പുറത്തെടുത്തിട്ടുള്ള അസാമാന്യ പ്രകടനം തന്നെയാണ്. ആത്മവിശ്വാസമുള്ള മികച്ച ടീം മാനാണ് സഞ്ജു,ഒരു കളിക്കാാരെ സംബന്ധിച്ച് അത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നാണ് താന്‍ വിശ്വസിക്കുന്നുവെന്നും രഹാനെ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു

സഞ്ജു മികച്ച ടീം മാനായത് തന്നെയാണ് ടീം മാനേജ്മെന്‍റിന് മുന്നിലെ പ്രശ്നമായി മാറുക. സഞ്ജു കളിക്കുന്നത് കാണാന്‍ വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നുവെങ്കിലും അവനെ പുറത്തിരുത്താനാണ് എല്ലാ സാധ്യതയും. അഭിഷേകിനൊപ്പം ഗില്‍ തന്നെ ഓപ്പണറായി എത്തും.പേസ് ബൗളര്‍മാരില്‍ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും ഒരേസമയം പന്തെറിയുന്നത് കാണാനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും രഹാനെ പറഞ്ഞു.ബുമ്രയെക്കുറിച്ച് നമ്മള്‍ കൂടുതലൊന്നും പറയേണ്ട കാര്യമില്ല. അതുപോലെ പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള അര്‍ഷ്ദീപിന്‍റെ കഴിവും നമുക്കറിയാം.സ്ട്രൈറ്റ് ബോളുകള്‍ക്കൊപ്പം വൈഡ് യോര്‍ക്കറുകളെറിയാനും അര്‍ഷ്ദീപിനാവും.

ടീമിലെ പതിനൊന്നാമനാവുക ആരായിരിക്കുമെന്നത് ദുബായിലെ സാഹചര്യങ്ങളാവും തീരുമാനിക്കുകയെന്നും രഹാനെ പറഞ്ഞു.സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വരുണ്‍ ചക്രവര്‍ത്തിയോ ഹര്‍ഷിത് റാണയോ പ്ലേയിംഗ് ഇവനിലെത്തുമെന്നും രഹാനെ പറഞ്ഞു.

ഏഷ്യാ കപ്പില്‍ രഹാനെ തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: ശുഭ്മാൻ ഗിൽ,അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ),ഹാർദിക് പാണ്ഡ്യ,ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), അക്സർ പട്ടേൽ,ജസ്പ്രീത് ബുമ്ര,അർഷ്ദീപ് സിംഗ്,കുൽദീപ് യാദവ്,വരുൺ ചക്രവര്‍ത്തി/ഹര്‍ഷിത് റാണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക