ജീവന്‍ കിട്ടിയ സാക് ക്രോളിയാകട്ടെ പിന്നീട് കണ്ണും പൂട്ടി അടി തുടങ്ങുകയും ചെയ്തു. മുഹമ്മദ് സിറാജിന്‍റെ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികളും സിക്സും പറത്തിയ ക്രോളി 19 റണ്‍സാണ് അടിച്ചത്.
റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ അരങ്ങേറിയ ആകാശ് ദിപീന് സ്വപ്നതുല്യമായ തുടക്കത്തിന് തൊട്ട് പിന്നാലെ നിരാശ. തന്‍റെ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ആകാശ് ദീപ് ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രോളിയെ ബൗള്‍ഡാക്കി. സാക് ക്രോളിയുടെ വിക്കറ്റ് പറക്കുന്നത് കണ്ട് ആകാശ് ദീപും ഇന്ത്യൻ താരങ്ങളും വിക്കറ്റ് ആഘോഷിച്ചു തുടങ്ങുമ്പോഴേക്കും നോ ബോള്‍ സൈറണ്‍ എത്തി. ആകാശ് ദീപ് ഫ്രണ്ട് ഫൂട്ട് നോ ബോള്‍ എറിഞ്ഞതാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നിഷേധിച്ചത്. ആദ്യ വിക്കറ്റിലെ ആകാശ് ദീപിന്‍റെ ആവേശം പിന്നാലെ നിരാശക്ക് വഴി മാറി.
ജീവന്‍ കിട്ടിയ സാക് ക്രോളിയാകട്ടെ പിന്നീട് കണ്ണും പൂട്ടി അടി തുടങ്ങുകയും ചെയ്തു. മുഹമ്മദ് സിറാജിന്‍റെ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികളും സിക്സും പറത്തിയ ക്രോളി 19 റണ്‍സാണ് അടിച്ചത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ കളിച്ച ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചതിനാലാണ് ഇന്ത്യ ആകാശ് ദീപിന് ഇന്ന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുത്തിട്ടുണ്ട്. 33 പന്തില്‍ 33 റണ്‍സുമായി സാക് ക്രോളിയും 18 പന്തില്‍ ആറ് റണ്‍സുമായി ബെന്‍ ഡക്കറ്റും ക്രീസില്‍. പതിവില്‍ നിന്ന് വ്യത്യസ്തമായി കരുതലോടെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തുടങ്ങിയത്. ആദ്യ ആറോവറില്‍ 18 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് സ്കോര്‍ ചെയ്തത്. എന്നാല്‍ മുഹമ്മദ് സിറാജിന്‍റെ ഏഴാം ഓവറില്‍ 19 റണ്‍സടിച്ച് ഇംഗ്ലണ്ട് ടോപ് ഗിയറിലായി.
