ഐപിഎല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടി. പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ ആകാശ് ദീപിന് ഈ സീസണ്‍ നഷ്ടമായേക്കും.

കൊല്‍ക്കത്ത: ഐപിഎല്‍ 2026 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാമ്പില്‍ ആശങ്ക പടരുന്നു. പരിക്കിനെത്തുടര്‍ന്ന് ബംഗാള്‍ പേസര്‍ ആകാശ് ദീപിന് ഇത്തവണത്തെ സീസണ്‍ നഷ്ടമായേക്കും. നിലവില്‍ ബംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ചികിത്സയിലുള്ള താരം സുഖം പ്രാപിച്ചുവരുന്നതേയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആകാശ് ദീപിന്റെ അഭാവം കെകെആറിന്റെ ബൗളിംഗ് നിരയെ വലിയ രീതിയില്‍ ബാധിക്കും. പരിക്കുകള്‍ കാരണം നേരത്തെ തന്നെ കൊല്‍ക്കത്തയുടെ പേസ് പട പ്രതിസന്ധിയിലാണ്:

മുട്ടിനേറ്റ പരിക്ക് കാരണം ഈ സീസണില്‍ ഹര്‍ഷിത് റാണ കളിക്കാന്‍ സാധ്യതയില്ല. മുസ്തഫിസുര്‍ റഹ്മാനെ ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരം താരത്തെ ടീമില്‍ നിന്ന് നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. 18 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ശ്രീലങ്കന്‍ താരം പതിരാനയുടെ പരിക്കും ടീമിനെ വലയ്ക്കുന്നുണ്ട്. നിലവില്‍ പതിരാന പരിശീലനം പൂര്‍ത്തിയാക്കി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെങ്കിലും ഏപ്രില്‍ പകുതിയോടെ മാത്രമേ ടീമിനൊപ്പം ചേരാന്‍ സാധ്യതയുള്ളൂ.

കഴിഞ്ഞ ലേലത്തില്‍ ഒരു കോടി രൂപ അടിസ്ഥാന വിലയ്ക്കാണ് കൊല്‍ക്കത്ത ആകാശ് ദീപിനെ സ്വന്തമാക്കിയത്. മുന്‍പ് ലക്‌നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി കളിച്ചിട്ടുള്ള താരം 2022-ലെ അരങ്ങേറ്റത്തിന് ശേഷം വെറും 14 മത്സരങ്ങള്‍ മാത്രമാണ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. പരിക്കുകള്‍ തുടര്‍ച്ചയായി വേട്ടയാടുന്നത് താരത്തിന്റെ കരിയറിന് വലിയ തിരിച്ചടിയാവുകയാണ്. പേസ് നിരയിലെ വിടവ് നികത്താന്‍ മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങളായ സിമര്‍ജീത് സിംഗ്, കെ എം ആസിഫ് എന്നിവരെയും പരിചയസമ്പന്നനായ സന്ദീപ് വാര്യരെയും ടീമിലെത്തിക്കാന്‍ മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.

മാര്‍ച്ച് 25ന് ആദ്യ മത്സരത്തിനായി ടീം മുംബൈയിലേക്ക് തിരിക്കും. 2024-ലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് ഘട്ടത്തില്‍ എത്താന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ടീം ലക്ഷ്യമിടുന്നത്. മാര്‍ച്ച് 29ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ പോരാട്ടം.

YouTube video player