കൊല്ലം സെയ്‌ലേഴ്‌സിനെ തോല്‍പ്പിച്ച് ആലപ്പി റിപ്പിള്‍സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ട് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി ആലപ്പി റിപ്പിള്‍സ്. ഇന്ന് കൊല്ലം സെയ്‌ലേഴ്‌സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് റിപ്പിള്‍സ് അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെട്ടത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് നാല് പോയിന്റ് മാത്രമാണുള്ളത്. രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ പരാജയപ്പെട്ടു. അഞ്ച് മത്സരങ്ങള്‍ കളിച്ച സെയ്‌ലേഴ്‌സ് നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്. ഉയര്‍ന്ന നെറ്റ് റണ്‍റേറ്റാണ് അവരെ റിപ്പിള്‍സിനെ മറികടക്കാന്‍ സഹായിച്ചത്.

ആറില്‍ അഞ്ച് മത്സരവും പരാജയപ്പെട്ട ട്രിവാന്‍ഡ്രം റോയല്‍സാണ് ഇപ്പോള്‍ അവസാന സ്ഥാനത്ത്. രണ്ട് പോയിന്റ് മാത്രാണ് അവര്‍ക്കുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആദ്യ നാലിലെത്തുക റോയല്‍സിന് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ അവര്‍ ഒമ്പത് റണ്‍സിന് പരാജയപ്പെട്ടിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നം സ്ഥാനത്താണ് സാലി സാംസണ്‍ നയിക്കുന്ന ബ്ലൂ ടൈഗേഴ്‌സ്. ആറ് മത്സരങ്ങളില്‍ നാലിലും ജയിച്ച ടീം എട്ട് പോയിന്റ് നേടി.

രണ്ട് മത്സരങ്ങളില്‍ മാത്രാണ് ടീം പരാജയപ്പെട്ടത്. രണ്ടാം സ്ഥാനത്ത് തൃശൂര്‍ ടൈറ്റന്‍സ്. ബ്ലൂ ടൈഗേഴ്‌സിനേക്കാള്‍ ഒരു മത്സരം കുറവ് കളിച്ച ടൈറ്റന്‍സിനും എട്ട് പോയിന്റുണ്ട്. അഞ്ചില്‍ നാല് മത്സരം ജയിച്ച ടൈറ്റന്‍സ് ഒരു മത്സരം പരാജയപ്പെട്ടു. ബ്ലൂ ടൈഗേഴ്‌സിനൊപ്പം എട്ട് പോയിന്റുണ്ടെങ്കിലും കുറഞ്ഞ നെറ്റ് റണ്‍റേറ്റാണ് അവരെ രണ്ടാമതാക്കിയത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗ്ലോബ്‌സ്റ്റാര്‍സിന് ആറ് പോയിന്റുണ്ട്. മൂന്ന് മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. മൂന്നാം സ്ഥാനത്താണ് അവര്‍.

റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഞ്ജു സാസംണ്‍. ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് (നാല് ഇന്നിംഗ്‌സുകള്‍) 285 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 71.25 ശരാശരിയും 182.69 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഇന്ന് ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ 62 റണ്‍സ് നേടിയതോടെയാണ് സഞ്ജുവിന്റെ നേട്ടം 282 ലെത്തിയത്. ഒരു സെഞ്ചുറി രണ്ട് അര്‍ധ സെഞ്ചുറിയുമാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍. തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 347 റണ്‍സാണ് ഇമ്രാന്‍ നേടിയത്. സഞ്ജുവിനേക്കാള്‍ 62 റണ്‍സ് അധികം. ട്രിവാന്‍ഡ്രം റോയല്‍സ് ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് മൂന്നാം സ്ഥാനത്താണ്.

YouTube video player