മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരിക്കെ നടന്ന കാര്യങ്ങളാണ് റായുഡു വെളിപ്പെടുത്തിയിരിക്കുന്നത്

നിരവധി സീസണുകളായി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡ‍േഴ്‌സിന്റെ വജ്രായുധമാണ് വെസ്റ്റ് ഇൻഡീസ് താരം സുനില്‍ നരെയ്‌ൻ. താരത്തിന് മുന്നില്‍ വീഴാത്ത ഇതിഹാസ ബാറ്റര്‍മാര്‍ ഇല്ലെന്ന് തന്നെ പറയാം. പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കും വിധമുള്ള പ്രകടനമായിരുന്നു ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ വലം കയ്യൻ സ്പിന്നര്‍ നടത്തിയത്. ഇതിന് പിന്നാലെ മുൻ ഇന്ത്യൻ താരം അമ്പട്ടി റായുഡു നരെയ്ൻ്റെ മികവിനെ വാഴ്ത്തി പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകുകയാണിപ്പോള്‍.

മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരിക്കെ നടന്ന കാര്യങ്ങളാണ് റായുഡു വെളിപ്പെടുത്തിയിരിക്കുന്നത്. 2010 മുതല്‍ 2017 വരെയായിരുന്നു റായുഡു മുംബൈയുടെ ഭാഗമായിരുന്നത്. 

"ഞാൻ മുംബൈയുടെ ഭാഗമായിരുന്ന കാലത്ത്, കൊല്‍ക്കത്തയ്ക്കെതിരായ മത്സരങ്ങള്‍ക്ക് മുന്നോടിയായി ടീം മീറ്റിങ്ങുകളുണ്ടായിരുന്നു. നരെയ്‌നെ എങ്ങനെ നേരിടാം എന്നതായിരുന്നു പ്രധാന ചര്‍ച്ച. പക്ഷേ, ആ ചര്‍ച്ച അവസാനം ചെന്നുനിന്നത് നരെയ്‌നെ മറികടക്കാൻ മാര്‍ഗങ്ങളൊന്നുമില്ല എന്നതിലാണ്. ദീര്‍ഘകാലം മുംബൈയുടെ മധ്യനിരയ്ക്ക് വെല്ലുവിളി ഉയ‍ര്‍ത്താൻ നരെയ്‌ന് കഴിഞ്ഞിരുന്നു," റായുഡു പറഞ്ഞു.

മുംബൈക്കെതിരെ 26 മത്സരങ്ങളാണ് നരെയ്‌ൻ കളിച്ചിട്ടുള്ളത്. 31 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 6.65 മാത്രമാണ് എക്കണോമി.

ഡല്‍ഹി ക്യാപിറ്റല്‍സ് ശക്തമായ നിലയില്‍ ജയത്തിലേക്ക് കുതിക്കുമ്പോഴായിരുന്നു നരെയ്‌നിലൂടെ കൊല്‍ക്കത്ത കളി തിരിച്ചുപിടിച്ചത്. 13 ഓവറില്‍ 130-3 എന്ന സ്കോറിലായിരുന്നു ഡല്‍ഹി. രഹാനെയുടെ അഭാവത്തില്‍ കൊല്‍ക്കത്തയെ നയിച്ച നരെയ്ൻ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അക്സ‍‍ര്‍ പട്ടേല്‍, ഫാഫ് ഡുപ്ലെസിസ്. ട്രിസ്റ്റൻ സ്റ്റബ്‌സ് എന്നിവരുടെ നിര്‍ണായക വിക്കറ്റുകളായിരുന്നു താരം വീഴ്ത്തിയത്. കളിയിലെ താരമായതും നരെയ്ൻ തന്നെയായിരുന്നു.

"മധ്യ ഓവറുകളില്‍ നരെയ്‌ന്റെ വൈഭവം നമ്മള്‍ ആദ്യമായല്ല കാണുന്നത്. എതിര്‍ ബാറ്റിംഗ് നിരയെ പൂര്‍ണമായും തക‍ര്‍ക്കാൻ ശേഷിയുള്ള താരമാണ് നരെയ്ൻ. വളരെക്കുറച്ച് ബൗളര്‍മാര്‍ക്ക് മാത്രമാണ് ഇത്തരത്തിലൊരു മികവുള്ളത്, പ്രത്യേകിച്ചും മധ്യ ഓവറുകളില്‍. കൊല്‍ക്കത്ത നരെയ്‌നെ നിലനി‍‍ര്‍ത്താനുള്ള കാരണവും ഇതാണ്. ഏത് തരത്തിലുള്ള പന്ത് എറിയണമെന്ന് കൃത്യമായ ധാരണ നരെയ്നുണ്ട്," റായുഡു കൂട്ടിച്ചേര്‍ത്തു.