ലോകകപ്പിന് തയ്യാറെടുക്കാൻ ബിസിസിഐ അധികൃതർ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് അപ്രതീക്ഷിതമായി ഒഴിവാക്കിയത്. എന്‍റെ സ്ഥാനത്ത് അജിങ്ക്യ രഹാനെയെപ്പോലെ ഒരു ബാറ്റര്‍ക്കായിരുന്നു അവസരം നൽകിയതെങ്കിൽ ഞാൻ ദേഷ്യപ്പെടില്ല.

ഹൈദരാബാദ്: കഴിഞ്ഞ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് അവസാന നിമിഷം പുറത്താവാന്‍ കാരണം സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു അംഗത്തിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡു. 2019ലല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ നാലാം നമ്പറിലേക്ക് സ്ഥാനം ഉറപ്പിച്ചിരുന്ന താരമായിരുന്നു റായുഡു. ലോകകപ്പ് ടീം സെലക്ഷന് ഒരു മാസം മുമ്പ് ക്യാപ്റ്റനായിരുന്ന വിരാട് കോലിയും ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ റായുഡുവിന് പകരം വിജയ് ശങ്കറാണ് ടീമിലെത്തിയത്.

ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനം നന്നായി ഫീല്‍ഡ് ചെയ്യാനും കഴിയുന്ന ത്രീ ഡൈമണ്‍ഷനല്‍ പ്ലേയറാണ് വിജയ് ശങ്കറെന്നും അതിനാലാണ് ബാറ്റര്‍ മാത്രമായ റായുഡുവിന് പകരം ശങ്കറെ ടീമിലെടുത്തുത് എന്നുമായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന എം എസ് കെ പ്രസാദിന്‍റെ വിശദീകരണം. ഇതിനെതിരെ റായുഡും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും 33-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് വിരമിക്കല്‍ പിന്‍വലിച്ച് ഐപിഎല്ലില്‍ തിരിച്ചെത്തിയെങ്കിലും ഇന്ത്യക്കായി കളിക്കാന്‍ റായുഡുവിനായിരുന്നില്ല.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കിരീടം നേടിയ ചെന്നൈ ടീമിലും അംഗമായിരുന്ന റായുഡും ഐപിഎല്ലില്‍ നിന്നും വിരമിച്ചിരുന്നു. ഇതിനുശേഷം ടിവി 9 തെലുഗുവിന് നല്‍കിയ അഭിമുഖത്തിലാണ് എം എസ് കെ പ്രസാദിനെതിരെയും മുന്‍ ബിസിസിഐ അധ്യക്ഷന്‍ കൂടിയായ ശിവ്‌ലാല്‍ യാദവിനെതിരെയും റായുഡു റന്നടിച്ചത്. കരിയറിന്‍റെ തുടക്കത്തില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ഒരംഗവുമൊത്ത് കളിച്ചിട്ടുണ്ടെന്നും അന്നേ തുടങ്ങിയ പ്രശ്നമാണ് 2019ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്ന് താന്‍ പുറത്താവാന്‍ കാരണമെന്നും റായുഡു പറഞ്ഞു.

ഐസിസി റാങ്കിംഗില്‍ ഓസീസ് ആധിപത്യം; ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ മൂന്നുപേരും ഓസീസ് താരങ്ങള്‍

കരിയറിന്‍റെ തുടക്കത്തില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാത്തതിന് കാരണം മുന്‍ ബിസിസിഐ പ്രസിഡന്‍റും സെലക്ടറമായിരുന്ന ശിവ്‌ലാല്‍ യാദവായിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍ അര്‍ജ്ജുന്‍ യാദവിന്‍റെ കരിയര്‍ വളര്‍ത്താന്‍ എനിക്ക് അവസരങ്ങള്‍ നല്‍കാതെ ഒഴിവാക്കി. ഞാൻ അർജുൻ യാദവിനേക്കാൾ മികച്ച കളിക്കാരനായിരുന്നു, അതിനാലാണ് അവർ എന്നെ പുറത്താക്കാൻ ശ്രമിച്ചത്. 2003-04ൽ ഞാൻ ഇന്ത്യ-എയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ 2004ൽ സെലക്ഷൻ കമ്മിറ്റി മാറുകയും ശിവലാൽ യാദവുമായി അടുപ്പമുള്ളവർ സെലക്ടര്‍മാരായി എത്തുകയും ചെയ്തതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള എന്‍റെ വഴി അടഞ്ഞു.

ആ സമയത്ത് ഞാൻ ഒരുപാട് വിവേചനം അനുഭവിച്ചു. അതുകൊണ്ടാണ് ഹൈദരാബാദ് വിട്ട് ആന്ധ്രയിലേക്ക് പോയത്. തുടർന്ന് ആന്ധ്ര ക്രിക്കറ്റ് ടീമിൽ കളിക്കാൻ തുടങ്ങിയെങ്കിലും അവിടെയും എനിക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. ആ സമയത്ത് ടീം ക്യാപ്റ്റൻ എംഎസ്‌കെ പ്രസാദുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും അതാണ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവാന്‍ കാരണമെന്നും റായുഡു പറഞ്ഞു.

ലോകകപ്പിന് തയ്യാറെടുക്കാൻ ബിസിസിഐ അധികൃതർ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് അപ്രതീക്ഷിതമായി ഒഴിവാക്കിയത്. എന്‍റെ സ്ഥാനത്ത് അജിങ്ക്യ രഹാനെയെപ്പോലെ ഒരു ബാറ്റര്‍ക്കായിരുന്നു അവസരം നൽകിയതെങ്കിൽ ഞാൻ ദേഷ്യപ്പെടില്ല. എന്നാൽ എന്‍റെ സ്ഥാനത്ത് ഓൾ റൗണ്ടറെ അവര്‍ തിരഞ്ഞെടുത്തു. അതുകൊണ്ടുള്ള ദേഷ്യത്തിലാണ് അന്ന് വൈകാരികമായി പ്രതികരിച്ചത്.

YouTube video player