ട്രാന്‍ജെന്‍ഡര്‍ ക്രിക്കറ്റര്‍ അനായ ബംഗാറിന് അവസരം നൽകിയതിനെതിരെ വിമർശനമുന്നയിച്ച ദക്ഷിണാഫ്രിക്കന്‍ താരം മരിസാനെ കാപ്പിന് മറുപടിയുമായി അനായ. തനിക്ക് മറ്റ് വനിതാ താരങ്ങളെ അപേക്ഷിച്ച് അനുകൂല ഘടകങ്ങളോ പ്രത്യേക ആനുകൂല്യങ്ങളോ ഇല്ലെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അനായ വ്യക്തമാക്കി.
മെല്‍ബണ്‍: ട്രാന്‍ജെന്‍ഡര്‍ ക്രിക്കറ്ററായ അനായ ബംഗാറിന് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ അവസരം നല്‍കിയ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മരിസാനെ കാപ്പ് രംഗത്ത് വന്നിരുന്നു. 'ട്രാന്‍സ്ജെന്‍ഡര്‍ ആന്‍ഡ് ജെന്‍ഡര്‍ ഡൈവേഴ്സ് പ്ലെയേഴ്സ് ഇന്‍ എലീറ്റ് ക്രിക്കറ്റ് പോളിസി'യുടെ അടിസ്ഥാനത്തിലാണ് അനായക്ക് അവസരം നല്‍കിയിരിക്കുന്നത്. എന്നാല്‍ കാപ്പിന്റെ വിമര്‍ശനത്തിന് മറുപടിയുമായി അനായ തന്നെ രംഗത്തെത്തി. സമഗ്രമായ പരിശോധനകള്‍ക്ക് ശേഷമാണ് തനിക്ക് ഈ വഴി തുറന്നുകിട്ടിയതെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകളായ അനായ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെയാണ് അനയയുടെ തിരിച്ചുവരവിനെതിരെ കാപ്പ് പ്രതികരിച്ചത്. 'ഇത് തികച്ചും അസംബന്ധമാണ്. ഇത് അനുവദിക്കാന്‍ പാടില്ല,' എന്നായിരുന്നു കാപ്പിന്റെ പ്രതികരണം. എന്നാല്‍ കാപ്പിന്റെ വിമര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിക്കാതെയാണ് അനായ മറുപടി നല്‍കിയത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ തന്റെ ശാരീരികക്ഷമത അളക്കുന്നതിനായി 12 ആഴ്ച നീണ്ടുനിന്ന പരിശോധനകള്‍ നടത്തിയിരുന്നുവെന്ന് അനയ പറഞ്ഞു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് അനായ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വര്‍ഷത്തെ ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിക്ക് ശേഷമുള്ള ശാരീരികാവസ്ഥ പരിശോധിച്ചതില്‍ തന്റെ ശാരീരിക അളവുകോലുകളെല്ലാം സിസ്ജെന്റര്‍ വനിതാ അത്‌ലറ്റുകളുടെ പരിധിക്കുള്ളിലാണെന്ന് വ്യക്തമായതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് മറ്റ് വനിതാ താരങ്ങളെ അപേക്ഷിച്ച് അനുകൂല ഘടകങ്ങളോ പ്രത്യേക ആനുകൂല്യങ്ങളോ ഇല്ലെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അനായ വ്യക്തമാക്കി. സര്‍ജറിക്ക് ശേഷം തന്റെ ശരീരം ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കുന്നില്ലെന്നും നിലവില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 0.6 നാനോമോള്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു.
ഇതിന്റെ ഫലമായി അസ്ഥികളുടെ സാന്ദ്രത കുറയുന്നതായും മസില്‍ മാസും സ്റ്റാമിനയും കുറയുന്നതായും അനയ പറഞ്ഞു. എല്ലാ ട്രാന്‍സ് വനിതകള്‍ക്കും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിരിക്കണമെന്നില്ലെന്നും ഇത്തരം കാര്യങ്ങള്‍ ഓരോരുത്തരുടെയും പ്രത്യേക കേസ് അടിസ്ഥാനമാക്കി വേണം വിലയിരുത്താനെന്നും അനായ വിശദമാക്കി.

