മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ഒരു മണിക്കൂര്‍ വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കൊല്‍ക്കത്തക്ക് ഫിന്‍ അലനും അജിങ്ക്യാ രഹാനെയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.
റായ്പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 193 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത അംഗ്രിഷ് രഘുവംശിയുടെ അര്‍ധസെഞ്ചുറിയുടെയും റിങ്കു സിംഗിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 46 പന്തില്‍ 71 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. റിങ്കു സിംഗ് 29 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. കാമറൂണ്‍ ഗ്രീന്‍ 24 പന്തില്‍ 32 റണ്‍സെടുത്തപ്പോൾ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയും(19), ഫിന്‍ അലനും(18) വലിയ സ്കോര്‍ നേടാതെ മടങ്ങി.

തുടക്കത്തില്‍ അടിച്ചു തകര്‍ത്ത് അലന്‍
മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ഒരു മണിക്കൂര്‍ വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കൊല്‍ക്കത്തക്ക് ഫിന്‍ അലനും അജിങ്ക്യാ രഹാനെയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. തുടക്കത്തില്‍ തകര്‍ത്തടിച്ച അലന്‍ 8 പന്തില്‍ 18 റണ്‍സെടുത്ത് മൂന്നാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പവര്‍ പ്ലേ തീരും മുമ്പ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയെ(19) ഹേസല്‍വുഡ് മടക്കി. ഇതോടെ 48-2 എന്ന സ്കോറില്‍ പതറിയ കൊല്‍ക്കത്തയെ കാമറൂണ്‍ ഗ്രീനും അംഗ്രീഷ് രഘുവംശിയും ചേര്‍ന്നുള്ള 68 റണ്‍സ് കൂട്ടുകെട്ടാണ് മികച്ച സ്കോറിന് അടിത്തറയിട്ടത്. തകര്‍ത്തടിച്ച രഘുവംശി 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
പതിമൂന്നാം ഓവറില്‍ 116-2 എന്ന സ്കോറില്‍ ഗ്രീനിനെ(24 പന്തില്‍ 32) ബൗള്‍ഡാക്കി റാസിക് സലാം ആര്‍സിബിക്ക് ആശ്വസിക്കാന്‍ വക നല്‍കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റിങ്കു സിംഗും രഘുവംശിയും ചേര്‍ന്ന് മറ്റൊരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ കൊല്‍ക്കത്തയെ 193 റണ്‍സിലെത്തിച്ചു. 46 പന്തില്‍ 76 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ അടിച്ചെടുത്തത്. ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാറും ജോഷ് ഹേസല്‍വുഡും റാസിക് സലാമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
