ദുലീപ് ട്രോഫിക്കുള്ള നോര്‍ത്ത് സോണ്‍ ടീമില്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ ലക്ഷ്യമിടുന്ന താരത്തിന് ഈ ടൂര്‍ണമെന്റ് നിര്‍ണായകമാകും. ജമ്മു കശ്മീരില്‍ നിന്നുള്ള ആറ് താരങ്ങളും ടീമിലുണ്ട്, കന്‍ഹയ്യ വധാവനാണ് ക്യാപ്റ്റന്‍.

അമൃത്സര്‍: ദുലീപ് ട്രോഫിക്കുള്ള 15 അംഗ നോര്‍ത്ത് സോണ്‍ സ്‌ക്വാഡില്‍ അര്‍ഷ്ദീപ് ഇടംനേടി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണെങ്കിലും, അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കുകള്‍ കാരണം റെഡ്-ബോള്‍ ക്രിക്കറ്റില്‍ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടുകയെന്നാണ് താരത്തിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡില്‍ ഇടംനേടിയിരുന്നെങ്കിലും ചെറിയ പരിക്കുകളും ടീം കോമ്പിനേഷനുകളും കാരണം അദ്ദേഹത്തിന് അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചിരുന്നില്ല.

അര്‍ഷ്ദീപ് ദീര്‍ഘകാല ടെസ്റ്റ് പ്ലാനുകളുടെ ഭാഗമാണെന്ന സന്ദേശമാണ് നോര്‍ത്ത് സോണ്‍ സ്‌ക്വാഡിലെ അദ്ദേഹത്തിന്റെ ഉള്‍പ്പെടുത്തലിലൂടെ സെലക്ടര്‍മാര്‍ നല്‍കുന്നത്. ടെസ്റ്റ് ടീമില്‍ ഇടംകൈയന്‍ പേസറുടെ സാന്നിധ്യം ഉറപ്പാക്കാനും പേസ് നിര വൈവിധ്യമാക്കാനും ലക്ഷ്യമിട്ടാണ് മാനേജ്‌മെന്റ് അര്‍ഷ്ദീപിന്റെ റെഡ്-ബോള്‍ പ്രകടനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ദീര്‍ഘനേരം പന്തെറിയാനും സ്റ്റാമിന തെളിയിക്കാനും ഈ ടൂര്‍ണമെന്റ് താരത്തിന് മികച്ച അവസരമാകും.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള അര്‍ഷ്ദീപ്, 22 മത്സരങ്ങളില്‍ നിന്നായി 30.68 ശരാശരിയില്‍ 67 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ദുലീപ് ട്രോഫിയില്‍ കളിക്കവെ ഇന്ത്യ ബി ടീമിനെതിരെ 40 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയത് കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്. കൂടാതെ 2023-ല്‍ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കെന്റിനായി കളിച്ചതും മുതല്‍ക്കൂട്ടാണ്.

രഞ്ജി ട്രോഫി കിരീടം നേടിയ ജമ്മു കശ്മീര്‍ ടീമില്‍ നിന്നുള്ള ആറ് താരങ്ങളെ നോര്‍ത്ത് സോണ്‍ സെലക്ഷന്‍ കമ്മിറ്റി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കന്‍ഹയ്യ വധാവന്‍ ആണ് ടീമിനെ നയിക്കുന്നത്. ഡല്‍ഹിയുടെ ആയുഷ് ബദോനി ഉപനായകനാകും.

നോര്‍ത്ത് സോണ്‍ സ്‌ക്വാഡ്: കന്‍ഹയ്യ വധാവന്‍ (ക്യാപ്റ്റന്‍), ആയുഷ് ബദോനി (വൈസ് ക്യാപ്റ്റന്‍), സനത് സങ്വാന്‍, ഖമ്രാന്‍ ഇഖ്ബാല്‍, യാഷ് ദുല്‍, ആയുഷ് ദോസേജ, അബ്ദുള്‍ സമദ്, നിഷാന്ത് സിന്ധു, അര്‍ജുന്‍ ശര്‍മ്മ, ആബിദ് മുഷ്താഖ്, അര്‍ഷ്ദീപ് സിങ്, സുനില്‍ കുമാര്‍, അന്‍ഷുല്‍ കാംബോജ്, യുധ്വീര്‍ സിങ്, നിഖില്‍ കശ്യപ്.

YouTube video player