താരങ്ങൾക്കിടയിലെ സാധാരണ തമാശയായാണ് വീഡിയോ ചിത്രീകരിച്ചതെങ്കിലും, ഒരാളുടെ നിറത്തെ പരിഹസിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ലെന്നാണ് സോഷ്യൽ മീഡിയയില്‍ ആരാധകർ പറയുന്നത്.
മുംബൈ: പഞ്ചാബ് കിങ്‌സ് താരം അർഷ്ദീപ് സിംഗ് വീണ്ടും വിവാദത്തിൽ. മുംബൈ ഇന്ത്യൻസ് താരംതിലക് വർമ്മയ്‌ക്കെതിരെ അർഷ്ദീപ് നടത്തിയ പരാമർശങ്ങളാണ് വംശീയമായ ഉള്ളടക്കമുണ്ടെന്ന പേരിൽ ചർച്ചയാകുന്നത്. മെയ് 14-ന് പുറത്തുവന്ന സ്നാപ്ചാറ്റ് വീഡിയോയെ ചൊല്ലിയാണ് ആരാധകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നത്.

അർഷ്ദീപ് പങ്കുവെച്ച വീഡിയോയിൽ തിലക് വർമ്മയെ 'അന്ധേരേ' (കറുത്തവൻ) എന്ന് തമാശരൂപേണ വിളിക്കുന്നതായാണ് കാണുന്നത്. തിലക് ആദ്യം ഇത് അവഗണിച്ചെങ്കിലും, അർഷ്ദീപ് പരിഹാസം തുടരുകയും താരത്തോട് 'സൺസ്ക്രീൻ' ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ പഞ്ചാബ് സ്വദേശിയായ നമൻ ധീറിനെ ചൂണ്ടി ഇതാണ് പഞ്ചാബിലെ യഥാർത്ഥ 'നൂർ' (വെളിച്ചം) എന്നും അർഷ്ദീപ് വിശേഷിപ്പിച്ചു.
താരങ്ങൾക്കിടയിലെ സാധാരണ തമാശയായാണ് വീഡിയോ ചിത്രീകരിച്ചതെങ്കിലും, ഒരാളുടെ നിറത്തെ പരിഹസിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ലെന്നാണ് സോഷ്യൽ മീഡിയയില്‍ ആരാധകർ പറയുന്നത്. വീഡിയോ വൈറലായതോടെ അർഷ്ദീപിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. പഞ്ചാബി തമാശകൾ പലപ്പോഴും വംശീയത കലർന്നതാണ്, ഇത് അത്യന്തം ഖേദകരമാണെന്ന് ഒരു ആരാധകന്‍ കുറിച്ചപ്പോള്‍ ഒരു ദേശീയ താരം ഇത്തരത്തിൽ പെരുമാറുന്നത് അംഗീകരിക്കാനാവില്ല, ഇത് തമാശയല്ല അധിക്ഷേപമാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
ഐപിഎൽ താരങ്ങളുടെ സോഷ്യൽ മീഡിയ പെരുമാറ്റത്തെക്കുറിച്ച് ബിസിസിഐ ഈ സീസണിൽ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കളിക്കാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവർ പൊതുവേദികളിലും ഓൺലൈനിലും പുലർത്തേണ്ട മാന്യതയെക്കുറിച്ച് പ്രത്യേക 'മര്‍ഗനിര്‍ദേശങ്ങള്‍' നല്‍കുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 60 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അർഷ്ദീപ് ഐപിഎല്ലിനിടെ ചെയ്യുന്ന വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്. ഇത്തരത്തില്‍ അര്‍ഷ്ദീപ് പഞ്ചാബ് കിംഗ്സ് താരങ്ങള്‍ യാത്ര ചെയ്യുന്ന വിമാനത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ സഹതാരം യുസ്‌വേന്ദ്ര ചാഹല്‍ വിമാനത്തിനുള്ളില്‍ ഇ-സിഗരറ്റ്(വേപിംഗ്) ഉപയോഗിക്കുന്നത് പുറത്തുവന്നതും വിവാദമായിരുന്നു.
