ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറാവാന്‍ അര്‍ഷ്ദീപിന് ഇനി നാലു വിക്കറ്റ് കൂടി മതി.
സെഞ്ചൂറിയന്‍: ടി20 ക്രിക്കറ്റില്‍ അരങ്ങേറി വെറും 28 മാസം കൊണ്ട് വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് പേസര്‍ അര്‍ഷ്ദീപ് സിംഗ്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസറായി അര്‍ഷ്ദീപ്. 92 വിക്കറ്റുമായാണ് അര്‍ഷ്ദീപ് ഒന്നാമനായത്. 90 വിക്കറ്റെടുത്തിരുന്ന ഭുവനേശ്വര്‍ കുമാറിനെയാ് വിക്കറ്റ് വേട്ടയില്‍ അർഷ്ദീപ് പിന്നിലാക്കിയത്.
ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറാവാന്‍ അര്‍ഷ്ദീപിന് ഇനി നാലു വിക്കറ്റ് കൂടി മതി. 96 വിക്കറ്റെടുത്തിട്ടുള്ള സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ് ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള ബൗളര്‍. 2022 ജൂലൈയില്‍ ഇന്ത്യക്കായി അരങ്ങേറിയ അര്‍ഷ്ദീപ് വെറും രണ്ട് വര്‍ഷം കൊണ്ടാണ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.
ടി20 വിക്കറ്റ് വേട്ടയില്‍ ഭുവനേശ്വര്‍ കുമാര്‍(90), ജസ്പ്രീത് ബുമ്ര(89), ഹാര്‍ദ്ദിക് പാണ്ഡ്യ(88) എന്നിവരാണ് അര്‍ഷ്ദീപിന് പിന്നിലുള്ളത്. ഈ വര്‍ഷം മാത്രം ടി20യില്‍ 33 വിക്കറ്റുകളാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. ട20 ക്രിക്കറ്റില്‍ ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന ഭുവനേശ്വര്‍ കുമാറിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ അര്‍ഷ്ദീപിന് ഇനി നാലു വിക്കറ്റ് കൂടി മതി. 2022ല്‍ അരങ്ങേറ്റം കുറിച്ച വര്‍ഷം 32 വിക്കറ്റുമായി അര്‍ഷ്ദീപ് തിളങ്ങിയിരുന്നു. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപിന്‍റെ പ്രകടനം ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായി.
