ഈ പരമ്പരയില്‍ ബാസ്ബോൾ ശൈലി ഇംഗ്ലണ്ട് മികച്ച രീതിയിലല്ല ഉപയോഗിച്ചതെന്ന വിമർശനവും ഗ്ലെന്‍ മഗ്രാത്തിനുണ്ട്
മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയില്‍ അവശേഷിക്കുന്ന ഒരു ടെസ്റ്റില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിന്‍റെ ബാസ്ബോൾ ശൈലി സ്വീകരിക്കണമെന്ന് ഓസീസ് ഇതിഹാസ പേസര്‍ ഗ്ലെൻ മഗ്രാത്ത്. മഴ കളിച്ച മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായിരുന്നു മേൽക്കൈ. അതിനാല്‍ പരമ്പര 3-1ന് പൂര്‍ത്തിയാക്കാന്‍ അഞ്ചാം ടെസ്റ്റില്‍ ഓസ്ട്രേലിയയും ആക്രമിച്ച് കളിക്കണമെന്നാണ് മഗ്രാത്തിന്‍റെ ഉപദേശം. അതേസമയം ഈ പരമ്പരയില്‍ ബാസ്ബോൾ ശൈലി ഇംഗ്ലണ്ട് മികച്ച രീതിയിലല്ല ഉപയോഗിച്ചതെന്ന വിമർശനവും ഗ്ലെന്‍ മഗ്രാത്തിനുണ്ട്. 3-0ന് ജയിക്കാമായിരുന്ന ടൂർണമെന്‍റിൽ ഇംഗ്ലണ്ട് പിന്നിലായത് ടീമിന്‍റെ പിഴവ് കാരണമെന്നാണ് വിമർശനം. ആദ്യ ടെസ്റ്റില്‍ നേരത്തെ ഡിക്ലെയര്‍ ചെയ്‌ത ഇംഗ്ലണ്ടിന്‍റെ രീതി വലിയ വിമര്‍ശനം നേരിട്ടിരുന്നു.
എഡ്‌ജ്‌ബാസ്റ്റണിലും ലോര്‍ഡ്‌സിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ തോല്‍വി നേരിട്ട ശേഷം ഹെഡിംഗ്‌ലെയിലെ മൂന്നാം മത്സരത്തില്‍ ത്രില്ലര്‍ ജയവുമായി ഇംഗ്ലണ്ട് ആഷസിലേക്ക് തിരിച്ചുവരികയായിരുന്നു. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ മേല്‍ക്കൈ നേടിയെങ്കിലും മത്സരം മഴകാരണം സമനിലയിലായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഓള്‍ഡ് ട്രഫോര്‍ഡിലെ സമനിലയോടെ ആഷസ് ഓസീസ് നിലനിര്‍ത്തുകയും ചെയ്‌തു. ഓവലിലെ അവസാന ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചാല്‍ പോലും ആഷസ് കിരീടം ഓസ്‌ട്രേലിയക്ക് തന്നെയായിരിക്കും.
ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ നിര്‍ണായക നാലാം ടെസ്റ്റ് നാടകീയ സമനിലയിൽ അവസാനിക്കുകയായിരുന്നു. ശക്തമായ മഴയെ തുടർന്ന് അവസാന ദിവസം ഓള്‍ഡ് ട്രഫോര്‍ഡില്‍ ഒറ്റപ്പന്ത് പോലും എറിയാനായില്ല. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഓസ്ട്രേലിയ 2-1ന് മുന്നിട്ട് നിൽക്കുകയാണ്. പരമ്പരയിലെ അവസാന മത്സരം ഓവലിൽ വ്യാഴാഴ്ച തുടങ്ങും. ട്രഫോര്‍ഡിലെ ആദ്യ ഇന്നിംഗ്‌സിൽ 275 റൺസ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്‌സിൽ 5 വിക്കറ്റിന് 214 റൺസ് എന്ന നിലയിലായിരുന്നു അവസാന ദിനം ക്രീസിലെത്തേണ്ടിയിരുന്നത്. 61 റൺസ് ലീഡുള്ളതിനാൽ ജയത്തോടെ പരമ്പരയിൽ ഒപ്പമെത്താം എന്നായിരുന്നു ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ. എന്നാൽ അഞ്ചാം ദിനം മഴ കളി മുടക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകൾ ഒലിച്ചുപോവുകയായിരുന്നു.
Read more: മഴദൈവങ്ങള്‍ കനിഞ്ഞു! ആഷസ് ഓസീസ് നിലനിര്‍ത്തി; ഇംഗ്ലണ്ടിന് നിരാശ, നാലാം ടെസ്റ്റ് സമനിലയില്‍
