ഇംഗ്ലണ്ട് പടുകൂറ്റന്‍ വിജയലക്ഷ്യം വച്ചുനീട്ടിയിട്ടും ഓസീസ് ആശങ്കകളില്ലാതെ ബാറ്റിംഗ് തുടരുമ്പോള്‍ രസംകൊല്ലിയായി മഴയെത്തി

ലണ്ടന്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്. രണ്ടാം ഇന്നിംഗ്‌സില്‍ 384 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ് നാലാംദിനം മത്സരം മഴ തടസപ്പെടുത്തിയിരിക്കേ 38 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 135 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ഉസ്‌മാന്‍ ഖവാജയും(130 പന്തില്‍ 69*), ഡേവിഡ് വാര്‍ണറും(99 പന്തില്‍ 58*) ക്രീസില്‍ നില്‍ക്കുന്നു. ജയിക്കാന്‍ ഓസീസിന് 10 വിക്കറ്റും കയ്യിലിരിക്കേ 249 റണ്‍സാണ് ഇനി വേണ്ടത്. ഇംഗ്ലണ്ട് പടുകൂറ്റന്‍ വിജയലക്ഷ്യം വച്ചുനീട്ടിയിട്ടും ഓസീസ് ആശങ്കകളില്ലാതെ ബാറ്റിംഗ് തുടരുമ്പോള്‍ രസംകൊല്ലിയായി മഴയെത്തിയതോടെ നേരത്തെ ചായക്ക് പിരിയുകയായിരുന്നു. 

ഓവലിലെ അവസാന ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ത്തടിച്ച് ഓസീസിന് മുന്നില്‍ 384 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയലക്ഷ്യം വച്ചുനീട്ടുകയായിരുന്നു ഇംഗ്ലണ്ട്. സാക്ക് ക്രൗലി(76 പന്തില്‍ 73), ബെന്‍ ഡക്കെറ്റ്(55 പന്തില്‍ 42), ബെന്‍ സ്റ്റോക്‌സ്(67 പന്തില്‍ 42), ജോ റൂട്ട്(106 പന്തില്‍ 91), ജോണി ബെയ്‌ര്‍സ്റ്റോ(103 പന്തില്‍ 78), മൊയീന്‍ അലി(38 പന്തില്‍ 29) എന്നിവരുടെ കരുത്തില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 81.5 ഓവറില്‍ 395 റണ്‍സ് നേടി. കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന ബൗളിംഗ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ് എട്ട് പന്തില്‍ 8* റണ്‍സുമായി പുറത്താവാതെ നിന്നു. ഹാരി ബ്രൂക്ക്(7), ക്രിസ് വോക്‌സ്(1), മാര്‍ക്ക് വുഡ്(9), ജിമ്മി ആന്‍ഡേഴ്‌സണ്‍(8) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു രണ്ടാം ഇന്നിംഗ്‌സില്‍ ബാസ്ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ടിന്‍റെ റണ്‍മല കയറ്റം. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ടോഡ് മര്‍ഫിയും നാല് വീതവും ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റും സ്വന്തമാക്കി. 

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 54.4 ഓവറില്‍ 283 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടിയായി ഓസീസ് 103.1 ഓവറില്‍ 295 റണ്‍സുമായി 12 റണ്‍സിന്‍റെ ലീഡ് നേടുകയായിരുന്നു. 71 റണ്‍സെടുത്ത സ്റ്റീവ് സ്‌മിത്തും 47 റണ്‍സെടുത്ത ഉസ്‌മാന്‍ ഖവാജയും പൊരുതിയപ്പോള്‍ വാലറ്റത്ത് നായകന്‍ പാറ്റ് കമ്മിന്‍സ്(36), ടോഡ് മര്‍ഫി(34) എന്നിവരുടെ പ്രയത്നമാണ് ഓസീസിന് ലീഡൊരുക്കിയത്. 

Read more: രോമാഞ്ചം, ഐതിഹാസികം! ഓവലില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി സ്റ്റുവര്‍ട്ട് ബ്രോഡ്- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം