ചെന്നൈയിലെ സാഹചര്യങ്ങള്‍ അഫ്ഗാനിസ്ഥാന് അനുകൂലമായതിനാലാണ് വേദി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്ന് പാക്കിസ്ഥാന്‍ ഐസിസിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പറയുന്നതുപോലെ അഫ്ഗാനാനെതിരായ മത്സരം ബെംഗലൂരുവിലേക്ക് മാറ്റിയാല്‍ അത് പാക്കിസ്ഥാന് അനുകൂലമാകില്ലെ.

ചെന്നൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്‍റെ വേദി മാറ്റണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം ഐസിസി തള്ളുമെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. സുരക്ഷാ കാരണങ്ങളാല്‍ അല്ലാതെ വേദി മാറ്റാന്‍ യാതൊരു സാധ്യതയുമില്ലെന്നും അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ചെന്നൈയിലെ സാഹചര്യങ്ങള്‍ അഫ്ഗാനിസ്ഥാന് അനുകൂലമായതിനാലാണ് വേദി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്ന് പാക്കിസ്ഥാന്‍ ഐസിസിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പറയുന്നതുപോലെ അഫ്ഗാനാനെതിരായ മത്സരം ബെംഗലൂരുവിലേക്ക് മാറ്റിയാല്‍ അത് പാക്കിസ്ഥാന് അനുകൂലമാകില്ലെ. അതുകൊണ്ട് ഇത്തരം ആവശ്യങ്ങളൊന്നും ഐസിസി അംഗീകരിക്കാന്‍ പോകുന്നില്ല. 2016ലെ ടി20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്‍റെ വേദി ധരംശാലയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റിയത് സുരക്ഷാ കാരണങ്ങളാലായിരുന്നു. അതുപോലെ എന്തെങ്കിലും ഗുരുതര സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടാത്ത പക്ഷെ പാക്കിസ്ഥാന്‍റെ ആവശ്യം ഐസിസി തള്ളിക്കളയാനാണ് സാധ്യതയെന്നും അശ്വിന്‍ പറഞ്ഞു.

ലോകകപ്പിന്‍റെ കരട് മത്സരക്രമം അനുസരിച്ച് അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ മത്സരം ചെന്നൈയിലും പാക്കിസ്ഥാന്‍-ഓസ്ട്രേലിയ മത്സരം ബെംഗലൂരുവിലുമാണ് നടക്കേണ്ടത്. എന്നാല്‍ ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാനെയും നൂര്‍ മുഹമ്മദിനെയും നേരിടുന്നത് വെല്ലുവിളിയാകുമെന്ന് കണ്ടാണ് വേദികള്‍ പരസ്പരം മാറ്റണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്‍റെ ആവശ്യം നേരത്തെ ബിസിസിഐ തള്ളിയിരുന്നു, ഇതിനെത്തുടര്‍ന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചത്.

ലോകകപ്പിന് മുമ്പ് സഞ്ജു സാംസണിത് അവസാന അവസരം, മിന്നിച്ചേക്കണെ എന്ന് ആരാധകര്‍

ഇന്ത്യ-പാക് മത്സരവേദി അഹമ്മദാബില്‍ നിന്ന് മാറ്റണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇതില്‍ നിന്ന് പിന്നാക്കം പോയിരുന്നു. കരട് മത്സക്രമം അനുസരിച്ച് ഒക്ടോബര്‍ 15നാണ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഈ മാസം 27ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ ഐസിസി ലോകപ്പിന്‍റെ ഔദ്യോഗിക മത്സരക്രമം പുറത്തിറക്കും.