നേപ്പാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ പേസര്‍ മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ജസ്പ്രീത് ബുമ്ര പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി.

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 81 പന്തില്‍ 82 റണ്‍സടിച്ച് ഇന്ത്യന്‍ ഇന്നിംഗ്സിനെ താങ്ങി നിര്‍ത്തിയ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.

നേപ്പാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ പേസര്‍ മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ജസ്പ്രീത് ബുമ്ര പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. ഷാര്‍ദ്ദുല്‍ താക്കൂറും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ടീമിലെ മറ്റ് പേസര്‍മാര്‍. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാാണ് ടീമിലുള്ളത്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണറാകുമ്പോള്‍ വിരാ്ട് കോലി മൂന്നാം നമ്പറിലും കെ എല്‍ രാഹുല്‍ നാലാം നമ്പറിലും ഇറങ്ങും. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്.

പാക്കിസ്ഥാൻ ഇനി നമ്പർ വണ്ണല്ല, ഇന്ത്യക്കും ഇരുട്ടടി; റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസ്ട്രേലിയ

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു. ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടമാണിത്. ഇന്ന് ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാന് ഫൈനല്‍ ഉറപ്പിക്കാം. ശ്രീലങ്കയാണ് അവസാന മത്സരത്തില്‍ പാക്കിസ്ഥാന്‍റെ എതിരാളികള്‍. പാക്കിസ്ഥാനെതിരായ മത്സരശേഷം ഇന്ത്യക്ക് ബംഗ്ലാദേശിനും ശ്രീലങ്കക്കുമെതിരെ മത്സരങ്ങളുണ്ട്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

പാക്കിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്‌വാൻ ആഗ സൽമാൻ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക