കഴിഞ്ഞ ദിവസം ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം മഴ മുടക്കിയപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിട്ടതിനെ വിമര്‍ശിച്ചുള്ള ഗൗതം ഗംഭീറിന്‍റെ പ്രസ്‌താവന വലിയ വിവാദമായിരുന്നു
പല്ലെക്കെലെ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെ വീണ്ടും പുലിവാല്‍ പിടിച്ച് ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്ററുമായ ഗൗതം ഗംഭീര്‍. ഇന്ത്യ- നേപ്പാള്‍ മത്സരത്തിനിടെ കോലി...കോലി... ചാന്‍റ് മുഴക്കിയ കാണികള്‍ക്ക് നേരെ ഗംഭീര്‍ അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ആരാധകര്‍ പറയുന്നത്. ഗംഭീറിന്‍റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. എന്നാല്‍ വീഡിയോ ഇന്ത്യ- നേപ്പാള്‍ മത്സരത്തിലേത് തന്നയോ എന്ന് ഉറപ്പായിട്ടില്ല.
കഴിഞ്ഞ ദിവസം ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം മഴ മുടക്കിയപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിട്ടതിനെ വിമര്‍ശിച്ചുള്ള ഗൗതം ഗംഭീറിന്‍റെ പ്രസ്‌താവന വലിയ വിവാദമായിരുന്നു. താരങ്ങള്‍ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്നും 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് ഇന്ത്യന്‍ ടീം കളിക്കുന്നതെന്ന് മറക്കരുതെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞതാണ് വിവാദമായത്. 'രാജ്യത്തിനായി കളിക്കുമ്പോള്‍ എതിരാളികളുമായി സൗഹൃദത്തിന്‍റെ ആവശ്യമില്ല. മുഖത്തോട് മുഖം നോക്കി പോരാടുകയാണ് വേണ്ടത്. സൗഹൃദമൊക്കെ പുറത്തുനിര്‍ത്തണം. ആറോ ഏഴോ മണിക്കൂര്‍ ക്രിക്കറ്റ് കളിച്ച ശേഷം വേണമെങ്കില്‍ സൗഹൃദമാവാം. പക്ഷേ കളിക്കിടെ അതുവേണ്ടാ. കാരണം, രാജ്യത്തെ കോടിക്കണക്കിനാളുകളെയാണ് നിങ്ങള്‍ ഗ്രൗണ്ടില്‍ പ്രതിനിധീകരിക്കുന്നത്. ഇക്കാലത്ത് കളിക്കാര്‍ പരസ്പരം പുറത്തുതട്ടി അഭിനന്ദിക്കുകയും തമാശ പറയുന്നതുമൊക്കെ ഗ്രൗണ്ടില്‍ കാണുന്നുണ്ട്. കുറച്ച് വര്‍ഷം മുമ്പ് ഇതൊന്നും കാണാന്‍ കഴിയില്ലായിരുന്നു' എന്നും ഗംഭീര്‍ പറയുന്ന വീഡിയോ വലിയ വിമര്‍ശനമാണ് നേരിട്ടത്.
ഐപിഎല്ലിലെ കോലി- ഗംഭീര്‍ പോര്
ഇന്ത്യ- പാക് മത്സരത്തിലെ വിവാദ പ്രസ്‌താവനയ്‌ക്ക് പിന്നാലെ ഗംഭീറിന്‍റെ പുതിയ വീഡിയോയും വലിയ വിവാദമാവുകയാണ്. ഇന്ത്യ- നേപ്പാള്‍ മത്സരത്തിനിടെ നിരവധി തവണ ആരാധകര്‍ വിരാട് കോലിയുടെ പേര് വിളിച്ച് ചാന്‍റ് മുഴക്കിയിരുന്നു. ഇതിന് തംപ്‌സ്അപ് നല്‍കി കോലി നന്ദിയറിയിക്കുകയും ചെയ്‌തതാണ്. എന്നാല്‍ മത്സരം മഴ തടസപ്പെടുത്തിയപ്പോഴുണ്ടായ ഒരിടവേളയില്‍ കോലിക്കായി ചാന്‍റ് മുഴക്കിയപ്പോള്‍ ഗൗതം ഗംഭീറിന്‍റെ ഭാഗത്ത് നിന്ന് മോശം ആംഗ്യമുണ്ടായി എന്നാണ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ആരാധകര്‍ പലരും അഭിപ്രായപ്പെടുന്നത്. ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ വിരാട് കോലിയും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ഉപദേഷ്‌ടാവായ ഗൗതം ഗംഭീറും മൈതാനത്ത് വാക്കുകൊണ്ട് ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തില്‍ ഇരുവര്‍ക്കും പിഴശിക്ഷ ലഭിച്ചിരുന്നു.
Read more: ഇന്ത്യ-പാക് താരങ്ങള്‍ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്ന് ഗംഭീർ-വീഡിയോ
