Asianet News MalayalamAsianet News Malayalam

അഫ്ഗാനെതിരെ നാണക്കേടിന്റെ വക്കില്‍ ഓസീസ്! റാഷിദും നവീനും ദൗത്യം ഏറ്റെടുത്തു; തകര്‍ന്നടിഞ്ഞ് താരനിര

സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ (0) നവീന്‍ മടക്കി. വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖിലിന് ക്യാച്ച്. മൂന്നാമനായി തിരിച്ചെത്തിയ മിച്ചല്‍ മാര്‍ഷ്  ഓസീസിന് പ്രതീക്ഷ നല്‍കി.

australia collapsed against afghanistan in odi world cup 2023
Author
First Published Nov 7, 2023, 8:22 PM IST

മുംബൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ 292 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ തോല്‍വി ഭയത്തില്‍. 21 ഓവറുകള്‍ പിന്നിടുന്നതിനിടെ ഓസീസ് ഏഴിന് 106 എന്ന പരിതാപകരമായ നിലയിലാണ്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നവീന്‍ ഉള്‍ ഹഖ്, അസ്മതുള്ള ഒമര്‍സായ്, റാഷിദ് ഖാന്‍ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മുന്‍നിര താരങ്ങളെല്ലാം പവലിയനില്‍ തിരിച്ചെത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (27), പാറ്റ് കമ്മിന്‍സ് (5) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഇബ്രാഹിം സദ്രാന്റെ (143 പന്തില്‍ പുറത്താവാതെ 129) ഇന്നിംഗ്‌സാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാന്‍ (18 പന്തില്‍ 35) നിര്‍ണായക പിന്തുണ നല്‍കി. 

സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ (0) നവീന്‍ മടക്കി. വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖിലിന് ക്യാച്ച്. മൂന്നാമനായി തിരിച്ചെത്തിയ മിച്ചല്‍ മാര്‍ഷ്  ഓസീസിന് പ്രതീക്ഷ നല്‍കി. 11 പന്തില്‍ 24 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് വീതം സിക്‌സും ഫോറും മാര്‍ഷിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ നവീന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആത്മവിശ്വാസത്തോടെ തുടങ്ങിയ ഡേവിഡ് വാര്‍ണറെ (18) അസ്മതുള്ള ഒമര്‍സായ് ബൗള്‍ഡാക്കി.

തൊട്ടടുത്ത പന്തില്‍ ജോഷ് ഇന്‍ഗ്ലിസ് (0) സ്ലിപ്പില്‍ ഇബ്രാഹിം സദ്രാന് ക്യാച്ച്. അസ്മതുള്ളയ്ക്ക് ഹാട്രിക് ചാന്‍സ് ഉണ്ടായിരുന്നു. അടുത്ത പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ രക്ഷപ്പെടുകയായിരുന്നു. പന്ത് പാഡില്‍ സ്പര്‍ശിച്ചെന്ന് കരുതി അഫ്ഗാന്‍ റിവ്യൂ ചെയ്‌തെങ്കിലും ബാറ്റിലാണ് തട്ടിയത്. മര്‍നസ് ലബുഷെയ്ന്‍ (14) - മാക്‌സ്‌വെല്‍ സഖ്യം രക്ഷപ്പെടുത്തുമെന്ന് തോന്നലുണ്ടാക്കി. എന്നാല്‍ റഹ്മത്ത് ഷായുടെ നേരിട്ടുള്ള ഏറില്‍ ലബുഷെയ്ന്‍ റണ്ണൗട്ടായി. പിന്നീടെത്തിയ മാര്‍കസ് (6) നിരാശപ്പെടുത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനെ (3) റാഷിദ് ഖാനും മടക്കി.

നേരത്തെ, മോശം തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. 38 റണ്‍സിനിടെ റഹ്മാനുള്ള ഗുര്‍ബാസിനെ (21) അഫ്ഗാന് നഷ്ടമായി. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റഹ്മത്ത് ഷാ (30) - സദ്രാന്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. നല്ല രീതിയില്‍ കൂട്ടുകെട്ട് മുന്നോട്ട് പോകുമ്പോള്‍ റഹ്മത്ത് മടങ്ങി. ഗ്ലെന്‍ മാക്‌സ്‌വെല്ലിനായിരുന്നു വിക്കറ്റ്. വിക്കറ്റ് പോയെന്ന് മാത്രമല്ല, വേണ്ടത്ര വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ അഫ്ഗാന്‍ താരങ്ങള്‍ക്കായില്ല. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമര്‍സായ് (22), മുഹമ്മദ് നബി (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 

നബി മടങ്ങുമ്പോള്‍ 45.3 ഓവറില്‍ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. പിന്നീടായിരുന്നു റാഷിദിന്റെ നിര്‍ണായക പ്രകടനം. ഇതിനിടെ സദ്രാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 143 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെയാണ് താരം 129 റണ്‍സെടുത്തത്. റാഷിദ് - സദ്രാന്‍ സഖ്യം 58 റണ്‍സ് നേടി.

ഡേവിഡ് വാര്‍ണറെ 'ചൊറിഞ്ഞ്' റാഷിദ് ഖാന്‍! വിടാതെ ഓസീസ് താരം; മത്സരത്തിനിടെ കടുത്ത വാക്കുതര്‍ക്കം - വീഡിയോ

Follow Us:
Download App:
  • android
  • ios