WTC ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയുടെ ലീഡ് 300നോട് അടുക്കുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മികച്ച ഇന്നിംഗ്‌സാണ് ഓസീസിന് മികച്ച ലീഡ് സമ്മാനിച്ചത്. ദക്ഷിണാഫ്രിക്ക 138ന് പുറത്തായിരുന്നു.

ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയുടെ ലീഡ് 250 കവിഞ്ഞു. ലോര്‍ഡ്‌സില്‍ മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തിട്ടുണ്ട്. 270 റണ്‍സ് ലീഡായി അവര്‍ക്ക്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ (48) ഇന്നിംഗ്‌സാണ് ഓസീസിന് മികച്ച ലീഡ് സമ്മാനിച്ചത്. ജോഷ് ഹേസല്‍വുഡ് (16) സ്റ്റാര്‍ക്കിനൊപ്പം ക്രീസിലുണ്ട്. നേരത്തെ, ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 212 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്ക 138ന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

മൂന്നാം ദിനം എട്ടിന് 144 എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസീസിന് ഇന്ന് നതാന്‍ ലിയോണിന്റെ (2) വിക്കറ്റാണ് നഷ്ടമായത്. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് ഒരു റണ്‍ മാത്രമാണ് ലിയോണിന് ഇന്ന് കൂട്ടിചേര്‍ക്കാനായാത്. പിന്നാലെ സ്റ്റാര്‍ക്ക് - ഹേസല്‍വുഡ് ഇതുവരെ 48 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. സ്റ്റാര്‍ക്കിന് പുറമെ അലക്‌സ് ക്യാരി (43) മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. മര്‍നസ് ലബുഷെയ്ന്‍ (22), സ്റ്റീവന്‍ സ്മിത്ത് (13), എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഉസ്മാന്‍ ഖവാജ (6), കാമറൂണ്‍ ഗ്രീന്‍ (0), ട്രാവിസ് ഹെഡ് (9), ബ്യൂ വെബ്‌സ്റ്റര്‍ (9), പാറ്റ് കമ്മിന്‍സ് (6) എന്നിവര്‍ വന്നത് പോലെ മടങ്ങി. കഗിസോ റബാദ നാലും ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റും വീഴ്ത്തി.

നേരത്തെ, നായകന്‍ പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. കമ്മിന്‍സ് ആറ് വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് 2 വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 45 റണ്‍സ് നേടിയ ഡേവിഡ് ബെഡിങ്ഹാമും 36 റണസ് നേടിയ നായകന്‍ തെംബ ബാവുമയും മാത്രമാണ് പിടിച്ചുനിന്നത്. 36 റണ്‍സെടുത്ത ബാവുമയുടെ വിക്കറ്റാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. 43-4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക കരുതലോടെയാണ് തുടങ്ങിയത്. ആദ്യ മണിക്കൂറില്‍ ഓസീസ് പേസാക്രമണത്തെ അതിജീവിച്ച ബാവുമയും ബെഡിങ്ഹാമും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കി.

അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇരുവരും ഓസീസിന് ഭീഷണിയാവുമ്പോഴാണ് ബാവുമയെ കമിന്‍സ് വീഴ്ത്തിയത്. കമിന്‍സിന്റെ പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച ബാവുമയെ മാര്‍നസ് ലാബുഷെയ്ന്‍ ഷോര്‍ട്ട് കവറില്‍ പറന്നു പിടിക്കുകയായിരുന്നു. 94 റണ്‍സായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍. ഓസീസ് നായകന്‍ പാറ്റ് കമിന്‍സാണ് ബാവുമയെ മടക്കിയത്. പിന്നാലെ ഓരോരുത്തരായി കൂടാരം കയറുകയായിരുന്നു. ലോര്‍ഡ്‌സില്‍ ടോസ് നഷ്ടമായി ആദ്യ ഇന്നിംഗിസിനിറങ്ങിയ ഓസ്‌ട്രേലിയ 212 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഓസീസിനെ ആദ്യ ഇന്നിംഗ്‌സില്‍ എറിഞ്ഞിട്ടത്. ബ്യൂ വെബ്‌സ്റ്റര്‍ (72), സ്റ്റീവന്‍ സ്മിത്ത് (66) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്.

YouTube video player