Asianet News MalayalamAsianet News Malayalam

സ്മിത്ത് മടങ്ങി, സുന്ദറിന് കന്നി ടെസ്റ്റ് വിക്കറ്റ്; രണ്ടാം സെഷന്‍ പിന്നിട്ടപ്പോള്‍ ഓസീസ് ഭേദപ്പെട്ട നിലയില്‍

രണ്ടാം സെഷനില്‍ സ്റ്റീവന്‍ സ്മിത്തിന്റെ (36) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് വീഴ്ത്താനായത്. ആദ്യ സെഷനില്‍ ഡേവിഡ് വാര്‍ണര്‍ (1), മാര്‍കസ് ഹാരിസ് (5) എന്നിവരെ ആതിഥേര്‍ക്ക് നഷ്ടമായിരുന്നു.

Australia in good position after Smith depart in Brisbane
Author
Brisbane QLD, First Published Jan 15, 2021, 10:42 AM IST

ബ്രിസ്‌ബേന്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ആദ്യദിനം അവസാന സെഷന്‍ ആരംഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാന്‍ ഓസീസിനായി. മര്‍നസ് ലബുഷെയ്ന്‍ (74), മാത്യൂ വെയ്ഡ് (29) എന്നിവരാണ് ക്രീസില്‍. രണ്ടാം സെഷനില്‍ സ്റ്റീവന്‍ സ്മിത്തിന്റെ (36) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് വീഴ്ത്താനായത്. ആദ്യ സെഷനില്‍ ഡേവിഡ് വാര്‍ണര്‍ (1), മാര്‍കസ് ഹാരിസ് (5) എന്നിവരെ ആതിഥേര്‍ക്ക് നഷ്ടമായിരുന്നു. ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.

തുടക്കത്തില്‍ മടങ്ങി ഓപ്പണിംഗ് സഖ്യം

Australia in good position after Smith depart in Brisbane

ഓസീസിന്റെ ഓപ്പണിംഗ് സഖ്യം ഇത്തവണയും നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ വാര്‍ണര്‍ പവലിയനില്‍ തിരിച്ചെത്തി.  സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. സെക്കന്‍ഡ് സ്ലിപ്പില്‍ നിന്ന് തന്റെ വലത്തോട് ഡൈവ് ചെയ്ത രോഹിത് തകര്‍പ്പന്‍ ക്യാച്ചിലൂടെ പന്ത് കയ്യിലൊതുക്കി. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലാണ് വാര്‍ണര്‍ മികച്ച തുടക്കം നല്‍കാനാവാതെ മടങ്ങുന്നത്. പുകോവ്‌സികിയുടെ പകരക്കാരനായ ഹാരിസും (5) പെട്ടന്ന് തന്നെ മടങ്ങി. ഷാര്‍ദുല്‍ താക്കൂറിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്. ഇടങ്കയ്യനായ ഹാരിസ് പന്ത് ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌ക്വയര്‍ ലെഗില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച് നല്‍കി.

വാഷിംഗ്ടണ്‍ സുന്ദറിനും കന്നി ടെസ്റ്റ് വിക്കറ്റ്

Australia in good position after Smith depart in Brisbane

അരങ്ങേറ്റ മത്സരത്തില്‍ തന്നെ വാഷിംഗ്ടണ്‍ സുന്ദര്‍ വിക്കറ്റ് നേടി. അതും മികച്ച ഫോമില്‍ കളിക്കുന്ന സ്മിത്തിന്റേത്. പാഡിലേക്ക് കുത്തിതിരിഞ്ഞുവരുമായിരുന്ന സുന്ദറിന്റെ ഒരു ടോസ് ഡെലിവറി ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ലബുഷെയ്‌നിനൊപ്പം 70 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സ്മിത്ത് മടങ്ങിയത്. ഇതിനിടെ ലബുഷെയ്ന്‍ 38ല്‍ നില്‍ക്കെ ക്യാച്ചെടുക്കാനുള്ള അവസരം ഗള്ളിയില്‍ അജിന്‍ക്യ രഹാനെ നഷ്ടമാക്കി. നവ്ദീപ് സൈനിയുടെ പന്തിലായിരുന്നു ക്യാച്ച് അവസരം. പിന്നാലെ സൈനി പരിക്കിനെ തുടര്‍ന്ന് പവലിയനിലേക്ക് തിരിച്ചുകയറി. അദ്ദേഹം പിന്നീട് ഗ്രൗണ്ടിലേക്കിറങ്ങിയിട്ടില്ല. ലബുഷെയ്്‌നിനൊപ്പം ഒത്തുച്ചേര്‍ന്ന വെയ്ഡ് 70 കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നടരാജനും സുന്ദറിനും അരങ്ങേറ്റം

Australia in good position after Smith depart in Brisbane

ജസ്പ്രീത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് പരിക്കേറ്റതോടെയാണ് നടരാജനും സുന്ദറിനും അവസരം തെളിഞ്ഞത്. കുല്‍ദീപ് യാദവ് ടീമിലുണ്ടായിരുന്നുവെങ്കിലും ടീം മാനേജ്‌മെന്റ് സുന്ദറിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ബാറ്റ്‌സ്മാനായും ഉപയോഗിക്കാം എന്ന ചിന്തയാണ് സുന്ദറിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയത്. ബുമ്രയ്ക്ക് പകരമാണ് നടരാജന്‍ ടീമിലെത്തുന്നത്. നാല് പേസര്‍മാരാണ് ടീമിലുള്ളത്. താക്കൂര്‍, സിറാജ്, നവ്ദീപ് സൈനി എന്നിവരാണ് മറ്റു പേസര്‍മാര്‍.


ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, നടരാജന്‍.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്്, മര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, മാത്യൂ വെയ്ഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

Follow Us:
Download App:
  • android
  • ios