മൂന്നാം ദിനത്തിന്റെ തുടക്കത്തിൽ 99/5 എന്ന നിലയിൽ തകർച്ചയിലായിരുന്ന ശ്രീലങ്കയെ സൊനാൽ ദിനുഷയുടെയും നിരോഷൻ ഡിക്‌വെല്ലയുടെയും പോരാട്ടമാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.
ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 178 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 462 റണ്‍സിന് മറുപടിയായി ശ്രീലങ്ക 284 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. തുടക്കത്തിലെ കൂട്ടത്തകര്‍ച്ചക്കുശേഷം സെഞ്ചുറിയുമായി പൊരുതിയ സൊനാൽ ദിനുഷയുടെയും(100)സ, അര്‍ധസെഞ്ചുറി നേടിയ നിരോഷൻ ഡിക്‌വെല്ലയുടെയും ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക ഫോളോ ഓണ്‍ ഒഴിവാക്കിയത്. മൂന്നാം ദിനം ശ്രീലങ്കൻ ഇന്നിംഗ്സ് അവസാനിച്ച ഉടന്‍ മഴയും വെളിച്ചക്കുറവും മൂലം കളി നിര്‍ത്തിവെച്ചു. ഇന്ത്യക്കായി മാനവ് സുതാര്‍ 76 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 57 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.
മൂന്നാം ദിനത്തിന്റെ തുടക്കത്തിൽ 99/5 എന്ന നിലയിൽ തകർച്ചയിലായിരുന്ന ശ്രീലങ്കയെ സൊനാൽ ദിനുഷയുടെയും നിരോഷൻ ഡിക്‌വെല്ലയുടെയും പോരാട്ടമാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. കരിയറിലെ ആദ്യ ടെസറ്റ് സെഞ്ചുറി നേടിയ ദിനുഷയും, 80 റൺസ് നേടിയ ഡിക്‌വെല്ലയും ചേർന്ന് ആറാം വിക്കറ്റിൽ 146 റൺസിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ലങ്കയെ കരകയറ്റിയത്. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ മുഹമ്മദ് സിറാജും മാനവ് സുതാറും ചേർന്ന് ലങ്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടിരുന്നു. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ നിഷാന്‍ ഫെര്‍ണാണ്ടോയുടെ (2) വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് നിഷാന്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ ദിനേശ് ചാണ്ഡിമലും (4) വൈകാതെ മടങ്ങി. സുതാറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്.
പിന്നാലെ ലാഹിരു ഉഡാരയേയും (27) സുതാര്‍ തന്നെ മടക്കി. ലങ്കയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി കാമിന്ദു മെന്‍ഡിസിനെ (14) ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ വണ്ടര്‍ ക്യാച്ചിലൂടെ മടക്കിയതോടെ ലങ്ക 59-4ലേക്ക് വീണു. സ്കോര്‍ 100 കടക്കും മുമ്പ് ധനഞ്ജയ ഡി സില്‍വയെ (21) രവീന്ദ്ര ജഡേജയും മടക്കിയതോടെ ശ്രീലങ്ക കൂട്ടത്തകര്‍ച്ചയിലായി. അതിനുശേഷമായിരുന്നു ആറാം വിക്കറ്റില്‍ ദിനുഷ - ഡിക്ക്‌വെല്ല സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലങ്കൻ പോരാട്ടം ഏറ്റെടുത്തത്. അവസാന സെഷനില്‍ ഡിക്‌വെല്ലയെ(80) പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നാലെ കെഷാര നുവാന്തയെ(2) രവീന്ദ്ര ജഡേജയും മടക്കി. പ്രഭാത് ജയസൂര്യയെ(10) മാനവ് സുതാറും സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ സൊനാല്‍ ദിനുഷയെ(100) രവീന്ദ്ര ജഡേജയും പുറത്താക്കി. സിക്സും ഫോറും അടിച്ച് തുടങ്ങിയ ലാഹിരു കുമാരയെ(10) കൂടി പുറത്താക്കി സുതാര്‍ ലങ്കൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
മഴ വില്ലനായി; മൂന്നാം ദിനം കളി നേരത്തെ നിർത്തി
മൂന്നാം ദിനം 80 ശതമാനം മഴ സാധ്യത പ്രവചിച്ചിരുന്നെങ്കിലും ആദ്യ രണ്ട് സെഷനുകളിലും മത്സരം തടസ്സമില്ലാതെ മുന്നോട്ട് പോയിരുന്നു. എന്നാൽ ലങ്കൻ ഇന്നിംഗ്സ് അവസാനിച്ചതിന് പിന്നാലെ ശക്തമായ മഴയെത്തിയതോടെ മൈതാനം പൂർണമായും കവറുകൾ കൊണ്ട് മൂടി. തുടർന്ന് അമ്പയർമാർ മൂന്നാം ദിനത്തിലെ കളി അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 178 റൺസിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിക്കും.
