ഇന്ന് മൂന്ന് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ന് തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യക്കായി.

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 180നിനെതിരെ ഓസീസ് ചായയ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സിന്റെ ലീഡാണ് നിലവിലുള്ളത്. ട്രാവിസ് ഹെഡ് (53), മിച്ചല്‍ മാര്‍ഷ് (2) എന്നിവരാണ് ക്രീസില്‍. ജസപ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് ഒരു വിക്കറ്റെടുത്തത്. നേരത്ത, ആര് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷാണ് ടോപ് സ്‌കോറര്‍.

ഇന്ന് മൂന്ന് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ന് തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യക്കായി. ഇന്ന് വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍ കൂടി ചേര്‍ത്ത് നതാന്‍ മക്‌സ്വീനി ആദ്യം മടങ്ങി. ജസ്പ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ നതാന്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സ്റ്റീവന്‍ സ്മിത്തിനെ (2) നിലയുറപ്പിക്കും മുമ്പ് പവലിയനിലെത്തിക്കാനും ബുമ്രയ്ക്ക് സാധിച്ചു. സ്മിത്തും പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. ഇതോടെ മൂന്നിന് 103 എന്ന നിലയിലായി ഓസീസ്.

പിന്നാലെ ലബുഷെയ്ന്‍ - ഹെഡ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ഇവിടെയാണ് നിതീഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. ലബുഷെയ്‌നെ ഗള്ളിയില്‍ യശസ്വി ജയ്‌സ്വാളിന്റെ (64) കൈകളിലെത്തിച്ചു. നല്ല രീതിയില്‍ കളിക്കുകയായിരുന്നു ലബുഷെയ്ന്‍ ഒമ്പത് ബൗണ്ടറികള്‍ നേടിയിരുന്നു. ഹെഡ് ഇതുവരെ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. ആദ്യദിനം ഉസ്മാന്‍ ഖവാജയുടെ (13) വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങുന്നത്.

ഡിഎസ്പി കലിപ്പന്‍ സിറാജ്! ലബുഷെയ്‌നിനെ നേര്‍ക്ക് അനാവശ്യമായി പന്ത് വലിച്ചെറിഞ്ഞ് താരം, വിമര്‍ശനം

നേരത്തെ, നിതീഷ് റെഡ്ഡിക്ക് പുറമെ കെ എല്‍ രാഹുല്‍ (37), ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (21), ആര്‍ അശ്വിന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇന്ത്യന്‍ താരങ്ങള്‍. യശസ്വി ജയ്സ്വാള്‍ (0), വിരാട് കോലി (7), രോഹിത് ശര്‍മ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഹര്‍ഷിത് റാണ (0), ജസ്പ്രിത് ബുമ്ര (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം. ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത രാഹുലും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി.

തുടര്‍ന്ന് 37 റണ്‍സെടുത്ത് നിലയുറപ്പിച്ചെന്നു കരുതിയ രാഹുലിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ നഥാന്‍ മക്സ്വീനി പിടികൂടി. പിന്നാലെ ക്രീസിലെത്തിയ കോലി നന്നായി തുടങ്ങിയെങ്കിലും ഓഫ് സ്റ്റംപിന് പുറത്തുപോയ സ്റ്റാര്‍ക്കിന്റെ പന്തില്‍ അനാവശ്യാമായി ബാറ്റുവെച്ച് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തി. പിന്നാലെ ഗില്ലിനെ, സ്‌കോട് ബോളണ്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യക്ക് 12 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഡിന്നറിന് ശേഷവും ഇന്ത്യയുടെ തകര്‍ച്ച തുടര്‍ന്നു. രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോളണ്ട് ഡിന്നറിന് ശേഷമുള്ള ആദ്യ പ്രഹരമേല്‍പ്പിച്ചു.

'മുഹമ്മദ് സിറാജിന്റെ ഒരു പന്തിന് മണിക്കൂറില്‍ 181.6 കിലോ മീറ്റര്‍ വേഗം'! ഇത് കളിയോ കാര്യമോ? വസ്തുത അറിയാം

റിഷഭ് പന്ത് (21) പ്രതീക്ഷ നല്‍കിയെങ്കിലും പാറ്റ് കമിന്‍സിന്റെ ബൗണ്‍സറില്‍ വീണു. പിന്നാലെ അശ്വിനും നിതീഷും ചേര്‍ന്ന് 150ന് അടുത്തെത്തിച്ചു. അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റാര്‍ക്ക് തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഹര്‍ഷിത് റാണയെ (0) ബൗള്‍ഡാക്കിയ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് തികച്ചു. ബുമ്രയെയും സിറാജിനെയും കൂട്ടുപിടിച്ച് നിതീഷ് റെഡ്ഡി പൊരുതിയതോടെ ഇന്ത്യ 180ല്‍ എത്തി. ഒടുവില് നിതീഷിനേയും മടക്കിയ സ്റ്റാര്‍ക്ക് തന്നെ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു.