ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് മുംബൈയില്‍
രോഹിത് ശർമ്മയ്ക്കൊപ്പം ശിഖർ ധവാൻ ഓപ്പണറാവും. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി കെ എൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്തി മൂന്നാമനായി കളിപ്പിക്കാനാണ് ഇന്ത്യയുടെ ആലോചന.
മുംബൈ: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് മുംബൈയിൽ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളിതുടങ്ങുക. തുടർ വിജയങ്ങളുടെ കരുത്തിൽ ടീം ഇന്ത്യ. കഴിഞ്ഞ വർഷം ഇന്ത്യയിൽ പരന്പര നേടിയ ആത്മവിശ്വാസത്തിൽ ഓസ്ട്രേലിയ. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടുടീമുകൾ നേർക്കുനേർ.
രോഹിത് ശർമ്മയ്ക്കൊപ്പം ശിഖർ ധവാൻ ഓപ്പണറാവും. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി കെ എൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്തി മൂന്നാമനായി കളിപ്പിക്കാനാണ് ഇന്ത്യയുടെ ആലോചന. വിരാട് കോലി നാലാംസ്ഥാനത്തേക്കിറങ്ങും. പരുക്ക് മാറി ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നുണ്ടെങ്കിലും ഇന്ത്യൻ സ്പിന്നർമാരെയാണ് ഓസീസ് ഭയക്കുന്നത്.
പാറ്റ്കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് പേസ് ത്രയത്തിനൊപ്പം വാർണർ, ഫിഞ്ച്, സ്മിത്ത്, ലബുഷെയ്ൻ എന്നിവരുടെ ബാറ്റുകൂടി ചേരുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവില്ല. വാംഖഡേയിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ ടോസ് നേടുന്നവർ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.