Asianet News MalayalamAsianet News Malayalam

11 റണ്‍സിനിടെ നാല് വിക്കറ്റ്; സ്റ്റാര്‍ക്ക്-കമ്മിന്‍സ് പേസാക്രമണത്തില്‍ ഇന്ത്യ ഓള്‍റൗട്ട്

സ്റ്റാര്‍ക്ക്-കമ്മിന്‍സ് സഖ്യത്തിന്‍റെ പേസാക്രമണമാണ് ഇന്ത്യയെ തകര്‍ത്തത്. 74 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

Australia vs India 1st Test day 2 India allout at 244
Author
Adelaide SA, First Published Dec 18, 2020, 10:06 AM IST

അഡ്‌ലെയ്‌ഡ്: പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ രണ്ടാംദിനം തുടക്കത്തിലെ ഇന്ത്യയെ പുറത്താക്കി ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റിന് 233 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ക്രീസിലെത്തിയ ഇന്ത്യ 244 റണ്‍സില്‍ ഔള്‍ഔട്ടാവുകയായിരുന്നു. സ്റ്റാര്‍ക്ക്-കമ്മിന്‍സ് സഖ്യത്തിന്‍റെ പേസാക്രമണമാണ് ഇന്ത്യയെ തകര്‍ത്തത്. 74 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

ആറ് വിക്കറ്റിന് 233 റൺസ് എന്ന നിലയിലാണ് രണ്ടാംദിനം ഇന്ത്യ തുടങ്ങിയത്. ഒന്‍പത് റൺസോടെ സാഹയും 15 റൺസുമായി അശ്വിനുമായിരുന്നു ക്രീസില്‍. എന്നാല്‍ ഇന്നത്തെ മൂന്നാം പന്തില്‍ തന്നെ അശ്വിനെ മടക്കി കമ്മിന്‍സ് തുടങ്ങി. വിക്കറ്റിന് പിന്നില്‍ പെയ്‌ന്‍ പിടിച്ച് അശ്വിന്‍ പുറത്താവുകയായിരുന്നു. തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ അശ്വിനായില്ല. തൊട്ടടുത്ത ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ആഞ്ഞടിച്ചു. മൂന്നാം പന്തില്‍ സാഹ(9) പെയ്ന്‍റെ കൈകളില്‍ അവസാനിച്ചു. 

ഇന്ത്യന്‍ ഇന്നിംഗ്‌സിന് അധികം ആയുസുണ്ടായിരുന്നില്ല. സ്റ്റാര്‍ക്ക് വീണ്ടും പന്തെറിയാനെത്തിയപ്പോള്‍ ഉമേഷ് യാദവ്(6) വെയ്‌ഡിന്‍റെ കൈകളില്‍ ഒതുങ്ങി. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 94-ാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് ഷമിയെ പൂജ്യത്തില്‍ മടക്കി കമ്മിന്‍സ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഹെഡിനായിരുന്നു ക്യാച്ച്. നാല് റണ്‍സുമായി ജസ്‌പ്രീത് ബുമ്ര പുറത്താകാതെ നിന്നു. രണ്ടാംദിനം 11 റണ്‍സിനിടെ നാല് വിക്കറ്റും വലിച്ചെറിയുകയായിരുന്നു ഇന്ത്യ.

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 53 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റും പാറ്റ് കമ്മിന്‍സ് 48 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്‌ത്തി. ഹേസല്‍വുഡും ലിയോണും ഓരോ വിക്കറ്റും സ്വന്തമാക്കി. പൃഥ്വി ഷാ(0), മായങ്ക് അഗര്‍വാള്‍(17), ചേതേശ്വര്‍ പൂജാര(43), വിരാട് കോലി(74), അജിങ്ക്യ രഹാനെ(42), ഹനുമ വിഹാരി(16) എന്നിവരെ ഇന്ത്യക്ക് ആദ്യദിനം നഷ്ടമായിരുന്നു. 

Follow Us:
Download App:
  • android
  • ios