ടോസില്‍ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ഭാഗ്യമുണ്ടായിരുന്നത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്ന് വരിഞ്ഞുമുറുക്കി.

കൊല്‍ക്കത്ത: ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങളില്‍ മികവിലേക്കുയരുന്ന പതിവ് ഓസ്ട്രേലിയ ഇത്തവണയും തെറ്റിച്ചില്ല. ലോകകപ്പിലെ രണ്ടാം സെമിയില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ നാല് മുന്‍നിര വിക്കറ്റുകള്‍ എറിഞ്ഞിട്ട് ആദ്യ മണിക്കൂറില്‍ തന്നെ ഓസീസ് ആധിപത്യം നേടി. മഴ മൂലം കളി നിര്‍ത്തിവെക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയാണ്. 10 റണ്‍സ് വീതമെടുത്ത് ഹെന്‍റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ക്രീസില്‍.

തുടക്കത്തിലെ ഞെട്ടി ദക്ഷിണാഫ്രിക്ക

ടോസില്‍ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ഭാഗ്യമുണ്ടായിരുന്നത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്ന് വരിഞ്ഞുമുറുക്കി. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ(0) വീഴ്ത്തി സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടപ്പോള്‍ കരുതലോടെ പിടിച്ചു നില്‍ക്കാന്‍ നോക്കിയ ക്വിന്‍റണ്‍ ഡി കോക്കിനെ(3) ഹേസല്‍വുഡ് പാറ്റ് കമിന്‍സിന്‍റെ കൈകളിലേക്ക് പറഞ്ഞയച്ചു.

View post on Instagram

ഏയ്ഡന്‍ മാര്‍ക്രവും റാസി വാന്‍ഡര്‍ ദസ്സനും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ സ്പെല്ലില്‍ തുടര്‍ച്ചയായി ഏഴോവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് മാര്‍ക്രത്തെ(10) വീഴ്ത്തി. 31 പന്തില്‍ 6 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ദസ്സന്‍റെ പ്രതിരോധം ഹേസല്‍വുഡും അവസാനിപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക 24-4ലേക്ക് തകര്‍ന്നടിഞ്ഞു.

ഐശ്വര്യ റായിക്കെതിരായ അധിക്ഷേപ പരാമര്‍ശം, ഒടുവില്‍ മാപ്പു പറഞ്ഞ് പാക് താരം; നാക്കുപിഴയെന്ന് വിശദീകരണം

View post on Instagram

പിന്നീടെത്തിയ ഡേവിഡ് മില്ലറും ഹെന്‍റിച്ച് ക്ലാസനും ചേര്‍ന്ന് പ്രത്യാക്രമണം തുടങ്ങിയതോടെ മഴ കളി തടസപ്പെടുത്തും മുമ്പ് ദക്ഷിണാഫ്രിക്ക 44 റണ്‍സിലെത്തി. ഓസീസിനായി സ്റ്റാര്‍ക്കും ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു. ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക