തകര്‍ച്ചയോടെയാണ് പാകിസ്ഥാന്‍ തുടങ്ങിയത്. 22 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായിരുന്നു.

ഫൈസലാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും നിരാശപ്പെടുത്തി പാകിസ്ഥാന്‍ താരം ബാബര്‍ അസം. 11 റണ്‍സ് മാത്രമെടുത്താണ് മുന്‍ ക്യാപ്റ്റന്‍ മടങ്ങിയത്. ബാബര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ പാകിസ്ഥാന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ഫൈസലാബാദ്, ഇഖ്ബാല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ അഞ്ചിന് 179 എന്ന നിലയിലാണ്. സല്‍മാന്‍ അഗ (65), മുഹമ്മദ് നവാസ് (22) എന്നിവരാണ് ക്രീസില്‍.

തകര്‍ച്ചയോടെയാണ് പാകിസ്ഥാന്‍ തുടങ്ങിയത്. 22 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായിരുന്നു. ഫഖര്‍ സമാന്‍ (6), ബാബര്‍ അസം (11), മുഹമ്മദ് റിസ്വാന്‍ (4) എന്നിവര്‍ നിരാശപ്പെടുത്തുകയായിരുന്നു. മൂവരേയും നാന്ദ്ര ബര്‍ഗര്‍ പുറത്താക്കുകയായിരുന്നു. ഫഖര്‍, വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി. ബാബര്‍ ഡോണോവന്‍ ഫേരേരയ്ക്കും ക്യാച്ച് നല്‍കി. റിസ്വാന്‍ ബൗള്‍ഡായി. തുടര്‍ന്ന് സെയിം അയൂബ് (53) - അഗ സഖ്യം കൂട്ടിചേര്‍ത്ത 92 റണ്‍സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അയൂബിനെ പുറത്താക്കി കോര്‍ബിന്‍ ബോഷ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഹുസൈന്‍ താലാത്തിനും (10) തിളങ്ങാനായില്ല. അഗ - നവാസ് സഖ്യത്തിലാണ് ഇനി പാകിസ്ഥാന്റെ പ്രതീക്ഷ മുഴുവനും.

പാകിസ്ഥാന്‍: ഫഖര്‍ സമാന്‍, സെയിം അയൂബ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അഗ, ഹുസൈന്‍ തലാത്ത്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി (ക്യാപ്റ്റന്‍), മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ.

ദക്ഷിണാഫ്രിക്ക: ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ടോണി ഡി സോര്‍സി, മാത്യു ബ്രീറ്റ്സ്‌കെ (ക്യാപ്റ്റന്‍), സിനെത്തേംബ ക്വഷിലേ, ഡോണവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, കോര്‍ബിന്‍ ബോഷ്, ബോണ്‍ ഫോര്‍ട്വിന്‍, നാന്ദ്രേ ബര്‍ഗര്‍, കാബയോംസി പീറ്റര്‍.
YouTube video player