മൂന്ന് തവണ ലോക ചാംപ്യനായ അസര്‍ബയ്ജാന്‍ താരം ഹാജി അലിയേവിനോടാണ് ബജ്‌റംഗ് സെമിയില്‍ തോറ്റത്. ഇന്ന് ജയിച്ചാല്‍ ലണ്ടന്‍ ഒളിംപിക്‌സിന് സമാനമായി ഇന്ത്യക്ക് ഗുസ്തിയില്‍ രണ്ട് മെഡലുമായി മടങ്ങാം. 

ടോക്യോ: ഗുസ്തിയിലെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ബജ്‌റംഗ് പുനിയ ഇന്ന് വെങ്കലമെഡല്‍ പോരാട്ടത്തിനിറങ്ങും. ഉച്ചകഴിഞ്ഞ് മൂന്നേകാലിനാണ് മത്സരം. മൂന്ന് തവണ ലോക ചാംപ്യനായ അസര്‍ബയ്ജാന്‍ താരം ഹാജി അലിയേവിനോടാണ് ബജ്‌റംഗ് സെമിയില്‍ തോറ്റത്. ഇന്ന് ജയിച്ചാല്‍ ലണ്ടന്‍ ഒളിംപിക്‌സിന് സമാനമായി ഇന്ത്യക്ക് ഗുസ്തിയില്‍ രണ്ട് മെഡലുമായി മടങ്ങാം. 57-ാം കിലോ ഗ്രാം വിഭാഗത്തില്‍ രവുകുമാര്‍ ദഹിയ വെള്ളി നേടിയിരുന്നു.

നേരത്തെ ക്വാര്‍ട്ടറില്‍ ഇറാന്‍ താരം മൊര്‍ത്തേസയെ മലര്‍ത്തിയടിച്ചാണ് ബജ്‌റംഗ് പൂനിയ സെമിയിലെത്തിയിരുന്നത്. 86 കിലോ വിഭാഗത്തില്‍ ദീപക് പൂനിയക്ക് നാലാം സ്ഥാനമാണ് ലഭിച്ചിരുന്നത്. വെങ്കലത്തിനായുള്ള മത്സരത്തില്‍ സാന്‍ മറിനോയുടെ മൈല്‍സ് അമൈനോട് പരാജയപ്പെടുകയായിരുന്നു. അതേസമയം വനിതകളുടെ 50 ഫ്രീസ്റ്റൈലില്‍ സീമ ബിസ്ല ടുണീഷ്യന്‍ താരം സാറ ഹംദിയോട് പരാജയപ്പെട്ടിരുന്നു.

ഇന്ത്യ ഇതുവരെ അഞ്ച് മെഡലുകളാണ് സ്വതമാക്കിയത്. രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് അക്കൗണ്ടിലുള്ളത്. രവികുമാറിന് പുറമെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. ബോക്സിംഗില്‍ ലൊവ്ലിന ബോഗോഹെയ്ന്‍, ഇന്ത്യയുടെ പുരുഷ ഹോക്കി ടീം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരാണ് വെങ്കലം നേടിയത്.