Asianet News MalayalamAsianet News Malayalam

രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ദയനീയ തോല്‍വി; പരമ്പര ബംഗ്ലാദേശിന്

മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്തഫിസുര്‍ റഹ്‌മാന്‍, മെഹിദി ഹസന്‍ എന്നിവര്‍ എന്നിവരാണ് ലങ്കയെ തകര്‍ത്തത്. ഷാകിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി.

Bangladesh won the ODI series vs Sri Lanka
Author
Dhaka, First Published May 25, 2021, 9:44 PM IST

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ദയനീയ തോല്‍വി. ഡക്ക്‌വര്‍ ലൂയിസ് നിയമ പ്രകാരം 103 റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. 247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 40 ഓവറില്‍ ഒമ്പതിന് 141 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. തുടര്‍ന്ന് ബംഗ്ലാദേശിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്തഫിസുര്‍ റഹ്‌മാന്‍, മെഹിദി ഹസന്‍ എന്നിവര്‍ എന്നിവരാണ് ലങ്കയെ തകര്‍ത്തത്. ഷാകിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റെടുത്തു. നേരത്തെ മുഷിഫിഖുര്‍ റഹീമിന്‍റെ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.  ജയത്തോടെ മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് ശ്രീലങ്കയ്‌ക്കെതിര ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

24 റണ്‍സ് നേടിയ ധനുഷ്‌ക ഗുണതിലകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. പതും നിസ്സങ്ക 20 റണ്‍സെടുത്തു. കുശാല്‍ പെരേര (14), കുശാല്‍ മെന്‍ഡിസ് (15), ധനഞ്ജയ ഡി സില്‍വ (10), അഷന്‍ ഭണ്ഡാര (15), ദസുന്‍ ഷനക (11), വാനിഡു ഹസരങ്ക (6), ലക്ഷന്‍ സന്ധാകന്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇസുരു ഉഡാന (18), ദുഷ്മന്ത ചമീര (4) പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ക്ക് മുഷ്ഫിഖുര്‍ റഹീമിന്റെ (125) സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മഹ്‌മുദുള്ള 41 റണ്‍സെടുത്തു. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ വരാതെ സാധിച്ചപ്പോള്‍ ടീം 48.1 ഓവറില്‍ കൂടാരം കയറി. ദുഷ്മന്ത ചമീര, ലക്ഷന്‍ സന്ധാകന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇസുരു ഉഡാനയ്ക്ക് രണ്ട് വിക്കറ്റുണ്ട്.

ബംഗ്ലാദേശ് സ്‌കോര്‍ബോര്‍ഡ് 50 കടക്കുംമുമ്പ് ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ (13), ലിറ്റണ്‍ ദാസ് (25), ഷാക്കിബ് അല്‍ ഹസന്‍ (0) എന്നിവര്‍ കൂടാരം കയറി. പിന്നീടെത്തിയ മുസദെക് ഹുസൈനും (10) പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് ഒത്തുചേര്‍ന്ന റഹീം- മഹ്‌മുദുള്ള സഖ്യമാണ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മഹ്‌മുദുള്ള മടങ്ങിയ ശേഷം ബംഗ്ലാദേശ് വാലറ്റത്തിന് ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. അഫിഫ് ഹുസൈന്‍ (10), മെഹിദി ഹസന്‍ (0), മുഹമ്മദ് സെയ്ഫുദ്ദീന്‍ (11), ഷൊറിഫുള്‍ ഇസ്ലാം (0), എന്നിവര്‍ വന്നത് പോലെ മടങ്ങി.

ഇതിനിടെ റഹീം തന്റെ ഒമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കി. പത്ത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു റഹീമിന്റെ ഇന്നിങ്‌സ്. ആദ്യ ഏകദിനത്തില്‍ റഹീം 84 റണ്‍സ് നേടിയിരുന്നു. ടീം 33 റണ്‍സിന് ജയിക്കുകയായിരുന്നു. സന്ധാകരന്‍, ചമീര എന്നിവര്‍ക്ക് പുറമെ ഇസുരു ഉഡാന രണ്ടും വാനിഡു ഹസരങ്ക ഒരു വിക്കറ്റും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios