ബാഴ്‌സലോണ സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെക്കോ, റോഡ്രി സൈനിംഗിനെക്കുറിച്ച് പ്രതികരിച്ചു. റയല്‍ മാഡ്രിഡില്‍ നിന്നും താരത്തെ തട്ടിയെടുത്തതല്ലെന്നും, മറിച്ച് ലഭിച്ച മികച്ച അവസരം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബാഴ്‌സലോണ: ബാര്‍സലോണയിലേക്ക് റോഡ്രി എത്തിയത് റയല്‍ മാഡ്രിഡില്‍ നിന്നും തട്ടിയെടുത്തല്ലെന്ന് സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെക്കോ. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നുള്ള താരത്തിന്റെ ട്രാന്‍സ്ഫര്‍ കരാറുകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ഡെക്കോയുടെ പ്രതികരണം. ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍ ജേതാവായ റോഡ്രി 2030 ജൂണ്‍ വരെയുള്ള കരാറിലാണ് കാമ്പ് നൗവില്‍ എത്തിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള റോദ്രിയുടെ കരാര്‍ അവസാനിക്കാറായ സാഹചര്യത്തിലാണ് ബാഴ്‌സലോണ പെട്ടെന്ന് തന്നെ ഈ നീക്കം നടത്തിയത്.

ഏകദേശം 65.4 ദശലക്ഷം പൗണ്ടിന്റെ തുകയ്ക്കാണ് മുപ്പതുകാരനായ മിഡ്ഫീല്‍ഡര്‍ ഹാന്‍സി ഫ്‌ലിക്കിന്റെ സംഘത്തിലെത്തിയത്. ലോകകപ്പിന് തൊട്ടുപിന്നാലെ റോദ്രിയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് രംഗത്തുണ്ടായിരുന്നുവെന്നും അവര്‍ താരത്തിന് ഓഫര്‍ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബാഴ്‌സലോണ രംഗപ്രവേശം ചെയ്തതോടെ റോഡ്രി അവര്‍ക്ക് മുന്‍ഗണന നല്‍കുകയായിരുന്നു. ബാഴ്‌സ ഈ കരാര്‍ തട്ടിയെടുത്തു എന്ന തരത്തില്‍ പലരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും, അങ്ങനെയല്ലെന്നാണ് ഡെക്കോ വ്യക്തമാക്കിയത്. 'ഞങ്ങള്‍ അദ്ദേഹത്തെ മാഡ്രിഡില്‍ നിന്ന് തട്ടിയെടുത്തതല്ല.' എന്ന് ബാഴ്‌സ യൂണിവേഴ്‌സല്‍ ഉദ്ധരിച്ച് ഡെക്കോ വ്യക്തമാക്കി.

പദ്ധതികളുടെ ഭാഗമായിരുന്നില്ല

ഗവി, പെഡ്രി, ഫെര്‍മിന്‍, ഫ്രാങ്കി ഡി ജോങ് തുടങ്ങിയ പ്രമുഖ താരങ്ങളുള്ള മികച്ചൊരു മിഡ്ഫീല്‍ഡ് നിരയാണ് ബാഴ്‌സയിലുള്ളത്. എന്നിരുന്നാലും സ്‌പെയ്ന്‍ ക്യാപ്റ്റനെ ടീമിലെത്തിക്കാന്‍ ബാഴ്‌സ വലിയ തുക മുടക്കുകയായിരുന്നു. തുടക്കത്തില്‍ റോഡ്രി തങ്ങളുടെ പദ്ധതികളില്‍ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ അവസരം ലഭിച്ചപ്പോള്‍ അത് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും ഡെക്കോ സമ്മതിച്ചു. 'ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അദ്ദേഹത്തെശെഴി ചെയ്യുന്നതിന് മുമ്പ് ഞങ്ങള്‍ കാര്യങ്ങളെക്കുറിച്ച് ദീര്‍ഘമായി ചര്‍ച്ച ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ ഇത് ഞങ്ങളുടെ പ്ലാനില്‍ ഉണ്ടായിരുന്നില്ല, എന്നാല്‍ ഇതൊരു മികച്ച അവസരമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. ഇത് ടീമിന്റെ പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തും.' ഡെക്കോ പറഞ്ഞു.

അതേസമയം, ബാഴ്‌സയുടെ അടുത്ത നീക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ഫെറാന്‍ ടോറസും ക്ലബ്ബ് വിട്ടുപോയിരുന്നു. വിന്‍ഡോ അടയ്ക്കുന്നതിന് മുമ്പ് മുന്നേറ്റനിരയിലേക്ക് ഒരു പ്രധാന താരത്തെ എത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുമെന്ന് ഡെക്കോ സൂചിപ്പിച്ചു.

YouTube video player