അഞ്ച് കോടിയുടെ ഗ്രേഡ് എയിൽ ഋഷഭ് പന്തിനെയും കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയം. ആകെ 25 കളിക്കാര്‍ക്കാണ് വാര്‍ഷിക കരാര്‍ നൽകിയത്. 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള വാര്‍ഷിക കരാര്‍ ബി സി സി ഐ പ്രഖ്യാപിച്ചു. ആദ്യ നിരക്കാരുടെ ഗ്രേഡ് എ പ്ലസില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് ഉള്ളത്. ഏഴ് കോടി രൂപയാണ് വാര്‍ഷിക വേതനം. അഞ്ച് കോടിയുടെ ഗ്രേഡ് എയിൽ ഋഷഭ് പന്തിനെയും കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയം. 

ആകെ 25 കളിക്കാര്‍ക്കാണ് വാര്‍ഷിക കരാര്‍ നൽകിയത്. എം എസ് ധോണിയും ശിഖര്‍ ധവാനും രഹാനെയും പൂജാരയും ഷമിയും അശ്വിനും ജഡേജയും എ ഗ്രേഡിലാണ്. മൂന്ന് കോടി വേതനമുള്ള ഗ്രേഡ് ബിയില്‍ കെ എല്‍ രാഹുല്‍ ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇടംപിടിച്ചു. കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, അമ്പാട്ടി റായുഡു തുടങ്ങിയ താരങ്ങള്‍ ഒരു കോടിയുടെ ഗ്രേഡ് സിയിലാണ്. 

വനിതകളില്‍ മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ഥാന, പൂനം യാദവ് എന്നിവരാണ് 50 ലക്ഷം പ്രതിഫലമുള്ള ഗ്രേഡ് എയിലുള്ളത്. ജെമീമ റോഡ്രിഗസ്, ഏക്ത, ജൂലന്‍, ശിഖാ, ദീപ്‌തി തുടങ്ങിയ താരങ്ങള്‍ ഗ്രേഡ് ബിയിലാണ്. 30 ലക്ഷമാണ് ഇവരുടെ വാര്‍ഷിക വരുമാനം.