രക്താര്‍ബുദ ബാധിതനായി കഴിഞ്ഞ ഒരുവര്‍ഷമായി ലണ്ടനില്‍ ചികിത്സയിലാണ് ഇന്ത്യയുടെ മുൻ പരിശീലകന്‍ കൂടിയായ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്.
ദില്ലി: ക്യാന്‍സര്‍ ബാധിതായി ലണ്ടിനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യൻ താരം അന്‍ഷുമാന്‍ ഗെയ്ക്‌വാദിന്‍റെ ചികിത്സക്കായി ഒരു കോടി രൂപ അനുവദിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. അന്‍ഷുമാന്‍ ഗെയ്ക്‌വാദിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വികാരാധീനനായി ഇതിഹാസ താരം കപില്‍ ദേവ് ഇന്നലെ രംഗത്തു വന്നിരുന്നു.
അന്‍ഷുമാന്‍റെ ചികിത്സക്കായി താനും സഹതാരങ്ങളായിരുന്ന മൊഹീന്ദര്‍ അമര്‍നാഥ്, സുനില്‍ ഗവാസ്കർ, സന്ദീപ് പാട്ടീൽ, ദിലീപ് വെങ്‌സര്‍ക്കാര്‍, രവി ശാസ്ത്രി, കീര്‍ത്തി ആസാദ് തുടങ്ങിയവരുമെല്ലാം ചേര്‍ന്ന് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എങ്കിലും ചികിത്സക്ക് കൂടുതല്‍ പണം ആവശ്യമായതിനാല്‍ ബിസിസിഐ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കപില്‍ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അന്‍ഷുമാന്‍റെ കുടുംബാംഗങ്ങളുമായി സംസാരിച്ച ജയ് ഷാ ചികിത്സാ ചെലവിനായി ഒരു കോടി രൂപ അടിന്തിരമായി അനുവദിക്കാന്‍ ആവശ്യപ്പെട്ടത്.
രക്താര്‍ബുദ ബാധിതനായി കഴിഞ്ഞ ഒരുവര്‍ഷമായി ലണ്ടനില്‍ ചികിത്സയിലാണ് ഇന്ത്യയുടെ മുൻ പരിശീലകന്‍ കൂടിയായ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്. അന്‍ഷുവിന്‍റെ ആരോഗ്യസ്ഥിതി കാണുമ്പോള്‍ സങ്കടവും വേദനയുമുണ്ട്. ഒരുമിച്ച് കളിച്ച ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഈ അവസ്ഥയില്‍ കാണാനാവില്ല. അന്‍ഷുവിന്‍റെ കാര്യത്തില്‍ ബിസിസിഐ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹായിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. അദ്ദേഹത്തിന് എന്ത് സഹായം ചെയ്യുകയാണെങ്കിലും അത് ഹൃദയത്തില്‍ നിന്നാവണമെന്നും കപില്‍ പറഞ്ഞിരുന്നു.
മുന്‍ താരങ്ങളുടെ സംരക്ഷണത്തിനായി ട്രസ്റ്റ് പോലെ എന്തെങ്കിലും സമ്പ്രദായം വേണമെന്നും അതിലേക്കായി കുടുംബം അനുവദിച്ചാല്‍ താന്‍ അടക്കമുള്ള താരങ്ങള്‍ അന്‍ഷുവിന്‍റെ സംഭാവന ചെയ്യാന്‍ തയാറാണെന്നും രപില്‍ വ്യക്തമാക്കി. ഇന്ത്യക്കായി 1975മുതല്‍ 1987 വരെ 40 ടെസ്റ്റുകളില്‍ കളിച്ച ഗെയ്ക്‌വാദ് രണ്ട് കാലയളവില്‍ ഇന്ത്യൻ പരിശീലകനുമായിരുന്നു.
