Asianet News MalayalamAsianet News Malayalam

വിവോയുമായുള്ള ഐപിഎല്‍ കരാര്‍ റദ്ദാക്കില്ലെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്

2199 കോടി രൂപയുടേതാണ് ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ്. ഈ പണത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ആഭ്യന്തര ക്രിക്കറ്റിന്റെ വികസനത്തിന് വേണ്ടിയാണ്.

BCCI Confirms IPL Will Retain VIVO As Title Sponsors
Author
Thiruvananthapuram, First Published Jun 19, 2020, 1:11 PM IST

തിരുവനന്തപുരം: ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ സാധ്യതയില്ലെന്ന് ജോ. സെക്രട്ടറി  ജയേഷ് ജോര്‍ജ്. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''2199 കോടി രൂപയുടേതാണ് 
ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ്. ഈ പണത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ആഭ്യന്തര ക്രിക്കറ്റിന്റെ വികസനത്തിന് വേണ്ടിയാണ്. നികുതിയായും സര്‍ക്കാരിന് വരുമാനം ലഭിക്കുന്നു. ഒരു ഉല്‍പ്പന്നം വാങ്ങുന്നത് പോലെയല്ല സ്‌പോണ്‌സര്‍ഷിപ്പ്. കരാറില്‍നിന്ന് പിന്‍മാറിയാല്‍ വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടതായി വരും. അതേ സമയം കേന്ദ്രസര്‍ക്കാര്‍ മറിച്ചൊരു നിലപാട് സ്വീകരിച്ചാല്‍ ബിസിസിഐ അതിനൊപ്പം നില്‍ക്കും.'' ജയേഷ് ജോര്‍ജ് പറഞ്ഞുനിര്‍ത്തി.

നേരത്തെ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അടുത്ത ടേം മുതല്‍ സ്പോണ്‍സര്‍ഷിപ്പ് നയത്തില്‍ മാറ്റം വരുത്തുമെങ്കിലും നിലവില്‍ വിവോയെ നിലനിര്‍ത്താനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തി മാത്രമേ ഐപിഎല്‍ പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്ക് ചൈനീസ് കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണ പ്രചാരണം രാജ്യവ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിലപാട് വിശദീകരിച്ചത്.

അഞ്ച് വര്‍ഷമാണ് വിവോക്ക് ബിസിസിഐയുമായി ഐപിഎല്‍ കരാറുള്ളത്. 2022ലാണ് കരാര്‍ അവസാനിക്കുക. 440 കോടി രൂപയാണ് പ്രതിവര്‍ഷം ബിസിസിഐക്ക് വിവോ സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ചൈനീസ് കമ്പനികള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ വിഹിതം ബിസിസിഐക്ക് ലഭിക്കുന്നു. ബിസിസിഐ 42 ശതമാനം നികുതിയാണ് ഇന്ത്യന്‍ സര്‍ക്കാറിന് നല്‍കുന്നത്. അതുകൊണ്ട് തന്നെ വിവോ സ്പോണ്‍സര്‍ഷിപ്പിലൂടെ ഇന്ത്യയെയാണ് പിന്തുണക്കുന്നതെന്നും ചൈനയെയല്ലെന്നും ധുമാല്‍ പിടിഐയോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios