വൈഭവ്‌ സൂര്യവംശിയുടെ കരിയറിനെ ബി സി സി ഐ വളരെ ഗൗരവത്തോടെയാണ്‌ നോക്കിക്കാണുന്നതെന്ന്‌ സെക്രട്ടറി ദേവജിത്‌ സൈകിയ. പതിനഞ്ച്‌ വയസ്‌ മാത്രം പ്രായമുള്ള കളിക്കാരന്‌ അന്താരാഷ്ട്ര തലത്തില്‍ വലിയ പരിചയ സമ്പത്ത്‌ നല്‍കുവാന്‍ ബി സി സി ഐ ശ്രമിക്കുന്നത്‌ അഭിമാനകരമാണ്‌.

മുംബൈ: വൈഭവ്‌ സൂര്യവംശിയുടെ കരിയറിനെ ബി സി സി ഐ വളരെ ഗൗരവത്തോടെയാണ്‌ നോക്കിക്കാണുന്നതെന്ന്‌ സെക്രട്ടറി ദേവജിത്‌ സൈകിയ. പതിനഞ്ച്‌ വയസ്‌ മാത്രം പ്രായമുള്ള കളിക്കാരന്‌ അന്താരാഷ്ട്ര തലത്തില്‍ വലിയ പരിചയ സമ്പത്ത്‌ നല്‍കുവാന്‍ ബി സി സി ഐ ശ്രമിക്കുന്നത്‌ അഭിമാനകരമാണ്‌. സൂര്യവംശിയാകട്ടെ മറ്റ്‌ യുവ താരങ്ങളാകട്ടെ, അവര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യത്തിന്‌ നല്‍കിയ സേവനം മാതൃകയാക്കണം. ഒരു ദിവസം ഉദിച്ചവസാനിക്കുന്നവരാകരുത്‌, ദൈര്‍ഘ്യമേറിയ കരിയര്‍ പ്ലാന്‍ ചെയ്യണം. ബി സി സി ഐ അവലോകന യോഗത്തില്‍ വൈഭവ്‌ സൂര്യവംശിയുടെ കരിയര്‍ രാജ്യത്തിന്‌ ഉപകാരപ്പെടും വിധം ദൈര്‍ഘ്യമേറിയതാക്കുന്നത്‌ സംബന്ധിച്ച്‌ ഗൗരവമായ ചര്‍ച്ചകള്‍ നടന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

വ്യാഴാഴ്‌ച മുംബൈയിലെ ബി സി സി ഐ ആസ്ഥാനത്ത്‌ നടന്ന യോഗത്തില്‍ ബി സി സി ഐ സെക്രട്ടറി ദേവജിത്‌ സൈകിയ, ഇന്ത്യയുെ ടെസ്‌റ്റ്‌, ഏകദിന ക്യാപ്‌റ്റന്‍ ശുഭ്‌മാന്‍ ഗില്‍, ടി20 ക്യാപ്‌റ്റന്‍ ശ്രേയസ്‌ അയ്യര്‍, ഹെഡ്‌ കോച്ച്‌ ഗൗതം ഗംഭീര്‍, സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഹെഡ്‌ വിവിഎസ്‌ ലക്ഷ്‌മണ്‍, മറ്റ്‌ ബി സി സി ഐ ഉന്നത ഒഫിഷ്യലുകള്‍ പങ്കെടുത്തു.

15 വര്‍ഷവും 157 ദിവസവും പ്രായമുള്ള വൈഭവ്‌ സൂര്യവംശി ഇന്ത്യന്‍ക്രിക്കറ്റിലെ സൂപ്പര്‍താരമായി മാറിക്കഴിഞ്ഞു. ദുലീപ്‌ ട്രോഫിയില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവുംപ്രായം കുറഞ്ഞ താരമായി മാറിയിരുന്നു വൈഭവ്‌. 57 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്‌ വൈഭവ്‌ തിരുത്തിയത്‌. സിംബാബ്വെക്കെതിരായ പരമ്പരയില്‍ 151 റണ്‍സ്‌ നേടിയ വൈഭവ്‌ പ്ലെയര്‍ ഓഫ്‌ ദ സീരീസ്‌ ആയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20യില്‍ അരങ്ങേറിയ വൈഭവ്‌ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കളിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന നിലയിലും റെക്കോര്‍ഡ്‌ ബുക്കില്‍ ഇടം പിടിച്ചു. 2026 ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 776 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. ഒരു സെഞ്ച്വറിയും അഞ്ച്‌ അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. ടൂര്‍ണമെന്റിലെ ടോപ്‌ സ്‌കോറര്‍ ആയ വൈഭവ്‌ 72 സിക്‌സറുകള്‍ നേടി റെക്കോര്‍ഡ്‌ സൃഷ്ടിച്ചു. ഓറഞ്ച്‌ കാപ്പ്‌, മൊസ്റ്റ്‌ വാല്യുബള്‍ പ്ലെയര്‍, എമെര്‍ജിംഗ്‌ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍, സൂപ്പര്‍ സിക്‌സസ്‌ അവാര്‍ഡ്‌സ്‌ എന്നിങ്ങനെ അംഗീകാരങ്ങളും വൈഭവ്‌ വാരിക്കൂട്ടി. ഐ സി സി അണ്ടര്‍ 19 ലോകകപ്പില്‍ 439 റണ്‍സുമായി പ്ലെയര്‍ ഓഫ്‌ ദ ടൂര്‍ണമെന്റാവുകയും ചെയ്‌തു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK